വാഷിങ്ടൺ : ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും യുഎസ് അവസാനിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ്-19 ആഗോള മഹാമാരി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നും ചൈനയെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ചാണ് സംഘടന വിടുന്നതായി യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
സംഘടനയ്ക്ക് യുഎസ് നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തി വെക്കുകയാണെന്നും ട്രംപ് പറഞ്ഞു. അടിസ്ഥാനപരമായ ജോലി ലോകാരോഗ്യസംഘടന മറന്നെന്നും ട്രംപ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് കടുത്ത നടപടി. ലോകാരോഗ്യ സംഘടനയും തലവനായ ടെഡ്രോസ് അഡോനാം ഗെബ്രീസസും സ്വീകരിച്ച തെറ്റായ നടപടികള്‍ക്ക് ലോകം വലിയ വിലയാണ് കൊടുത്തതെന്നായിരുന്നു ട്രംപിന്റെ നിലപാട്. സംഘടന ചൈനയുടെ കളിപ്പാവയാണെന്നും അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ട്രംപ് വിമര്‍ശിച്ചു.
ചൈനയ്ക്കെതിരായ നയതന്ത്രയുദ്ധത്തിന്റെ ഭാഗമാണ് ട്രംപിന്റെ കടുത്ത നടപടിയെന്നാണ് കരുതപ്പെടുന്നത്. “ഇപ്പോള്‍ ചൈനയ്ക്ക് ലോകാരോഗ്യസംഘടനയുടെ മുഴുവൻ നിയന്ത്രണവും ഉണ്ട്.” ട്രംപ് വ്യക്തമാക്കി. ഡബ്ല്യൂഎച്ച്ഓയ്ക്ക് നല്‍കുന്ന ഫണ്ട് ഇനി മറ്റു സംഘടനകള്‍ക്കു നല്‍കുമെന്നും ട്രംപ് അറിയിച്ചു. പ്രതിവര്‍ഷം 400 മില്യൺ ഡോളര്‍ (3000 കോടി രൂപയോളം) ആണ് യുഎസ് ലോകാരോഗ്യസംഘടനയ്ക്ക് നല്‍കി വരുന്ന ധനസഹായം. ഇതും യുഎസ് നിര്‍ത്തും.
അതേസമയം ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നേരിടുന്ന ട്രംപ് യുഎസിൽ കൊവിഡ്-19 നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതായി വൻവിമര്‍ശനമുണ്ട്. തന്റെ വീഴ്ചകള്‍ മറയ്ക്കാൻ ട്രംപ് ചൈനയെ പഴിചാരുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലോകത്ത് കൊവിഡ് ഏറ്റവുമധികം നാശം വിതച്ച യുഎസിൽ നാളിതുവരെ 102000 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്.