വാഷിങ്ങ്ടൺ : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പദ്ധതിക്ക് വൻ തിരിച്ചടി. പലസ്തീൻ ജനതക്കു പുറമെ അറബ് മുസ്ലിം ലോകവും പദ്ധതി അപ്പാടെ തള്ളി. ഗൾഫ് മേഖലയിലെ സൗഹൃദ രാജ്യങ്ങളെ കൂടെ നിർത്താനുള്ള ട്രംപിന്റെ നീക്കവും പാളി. ഇതോടെ പദ്ധതിയുടെ തുടർ നടപടികളും വൈറ്റ് ഹൗസ് നിർത്തി വെച്ചിരിക്കുകയാണ്.
ഇസ്രായേലിന്റെ അവിഭാജ്യ തലസ്ഥാനമായി ജറൂസലമിനെ നിലനിർത്തുകയും ഉപാധികളോടെ പുറത്ത് ഭാവിയിൽ പലസ്തീൻ ജനതയുടെ രാഷ്ട്രം പരിഗണിക്കുകയും ചെയ്യുക എന്നതാണ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി നിർദേശത്തിന്റെ ഉള്ളടക്കം. അടിമുടി ദുരൂഹത നിറഞ്ഞ പദ്ധതി ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുടെ മേൽനോട്ടത്തിലാണ് തയാറാക്കിയത്. പുറന്തള്ളപ്പെട്ട പലസ്തീനികളുടെ തിരിച്ചുവരവ് പോലും വിലക്കുന്ന പദ്ധതി ഇസ്രായേൽ താൽപര്യങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകുന്നത്.
അതുകൊണ്ടു തന്നെ പദ്ധതി പൂർണമായും തള്ളാൻ പലസ്തീനിലെ ഫതഹ് ഹമാസ് വിഭാഗങ്ങൾ ആദ്യം തന്നെ തീരുമാനിച്ചു. തുടർന്നു ചേർന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയും പദ്ധതി അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൈറോയിൽ ചേർന്ന 57 അംഗ മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും പദ്ധതി തള്ളിയതോടെ പശ്ചിമേഷ്യയിൽ ട്രംപും അമേരിക്കയും ഒറ്റപ്പെടുകയാണ്. ഗൾഫ് മേഖലയിലെ ചില രാജ്യങ്ങളുടെ പിന്തുണ പദ്ധതിക്കുണ്ടെന്ന് വരുത്തി തീർക്കാനുള്ള ട്രംപിന്റെ ലക്ഷ്യവും വിജയിച്ചില്ല.
അറബ് മുസ്ലിം രാജ്യങ്ങളുടെ പൊതുവികാരത്തിനൊപ്പം തന്നെയാണ് ഇൗ രാജ്യങ്ങളും നിലയുറപ്പിച്ചത്. ചില അറബ് രാജ്യങ്ങളെ മുന്നിൽ നിർത്തി പലസ്തീൻ സർക്കാരുമായി സമവായം രൂപപ്പെടുത്താനുള്ള ട്രംപിന്റെ തന്ത്രം കൂടിയാണ് പരാജയപ്പെട്ടത്. പലസ്തീൻ പ്രശ്നത്തിൽ ഇസ്രായേൽ പക്ഷപാതിത്വം തുടരുന്ന അമേരിക്കയുമായി യാതൊരു ചർച്ചയും വേണ്ടതില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് പലസ്തീൻ കൂട്ടായ്മകൾ. യൂറോപ്യൻ യൂണിയൻ മറ്റു വൻശക്തി രാജ്യങ്ങൾ എന്നിവയുടെ ഭാഗത്തു നിന്നും അനുകൂല പിന്തുണ ഉറപ്പാക്കാനള്ള ട്രംപിന്റെ നീക്കവും പരാജയപ്പെടുകയാണ്.