കൊച്ചി : NBFC കമ്പിനികളുടെ തട്ടിപ്പ് കേരളത്തില്‍ വ്യാപകമായിക്കഴിഞ്ഞു. തിരിച്ചുകൊടുക്കുവാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടാണ് പല കമ്പനികളും NCD യിലൂടെ നിക്ഷേപം വാങ്ങിക്കൂട്ടുന്നത്. ഒരു കമ്പനിക്ക് ബിസിനസ്സ് വളര്‍ത്തുവാന്‍ കൂടുതല്‍ പണം ആവശ്യമായി വന്നാല്‍ അത് കടപ്പത്രത്തിലൂടെ സമാഹരിക്കാം. തികച്ചും നല്ല ഉദ്ദേശ്യത്തോടെയാണ് ഈ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുള്ളത്. എന്നാല്‍ ഇന്ന് NCD യുടെ പേരില്‍ ചിലര്‍ നടത്തുന്നത് വന്‍ നിക്ഷേപ തട്ടിപ്പാണ്. കേരളത്തിലെ മുന്‍നിര പത്രക്കാര്‍ക്കും ചാനലുകള്‍ക്കും കോടികള്‍ വാരിയെറിഞ്ഞുകൊണ്ടാണ് ഇവര്‍ നിക്ഷേപ തട്ടിപ്പിന് കളമൊരുക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ തട്ടിപ്പ് സംബന്ധിച്ച ഒരു വാര്‍ത്തയും വെളിച്ചം കാണാറില്ല, ഇവര്‍ ജനങ്ങളെ അറിയിക്കാറില്ല. തീരെ നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ ഒരു ചെറിയ കോളം വാര്‍ത്തയില്‍ പല വമ്പന്‍ തട്ടിപ്പുകളും ഒതുങ്ങും.
പണം നിക്ഷേപിക്കുമ്പോള്‍ ഒപ്പിട്ടുകൊടുക്കുന്നത് ഏതൊക്കെ പേപ്പറില്‍, എന്തൊക്കെയാണെന്ന് നിക്ഷേപകര്‍ ആരും നോക്കാറില്ല. എല്ലാ നിബന്ധനകളും സസൂഷ്മം വായിച്ചു മനസ്സിലാക്കിയതിനുശേഷം വേണം NCD മുഖേന പണം കടം കൊടുക്കുവാന്‍, അതും നിക്ഷേപകന്റെ സ്വന്തം വിശ്വാസത്തിലും ഉത്തരവാദിത്തത്തിലും മാത്രം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിനോ സെബിക്കോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയില്ല. ഇക്കാര്യം ഇവര്‍ വളരെ വ്യക്തമായി ജനങ്ങളെ അറിയിച്ചിട്ടുമുണ്ട്. നിക്ഷേപകനെ പറ്റിക്കുന്നതില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുകയാണ്. NCD യുടെ കാലാവധി കഴിഞ്ഞാലും പലര്‍ക്കും മുതലും പലിശയും ലഭിക്കാറില്ല. നിക്ഷേപകന്റെ അനുവാദമില്ലാതെയും മോഹനവാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിച്ചും NCD കള്‍ പുതുക്കി വീണ്ടും നിക്ഷേപമാക്കും. തിരികെ നല്‍കുവാന്‍ പണമില്ലാത്തതുകൊണ്ടാണ് ഈ നടപടി. ചിലരാകട്ടെ വാങ്ങുന്ന നിക്ഷേപം മറ്റുപല കടലാസ് കമ്പിനികളിലേക്കും മാറ്റും. ക്രമേണ ആ കമ്പനി നഷ്ടത്തില്‍ പോകുകയും പൂട്ടുകയും ചെയ്യും.
മുത്തൂറ്റ് ഫിനാന്‍സിലെ ഇടപാടുകാര്‍ക്ക് പറ്റിയത് ഇതാണ്. പതിറ്റാണ്ടുകളായി മുത്തൂറ്റ് ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരാണ് പെട്ടെന്നൊരു ദിവസം കബളിപ്പിക്കപ്പെട്ടത്. നിക്ഷേപം പുതുക്കി ഇട്ടപ്പോള്‍ കല്‍ക്കട്ട ആസ്ഥാനമായ SREI EQUIPMENT FINANCE LTD എന്ന കമ്പനിയിലേക്ക് മാറ്റി. ഇക്കാര്യം നിക്ഷേപകര്‍ അറിഞ്ഞിരുന്നില്ല. കാലാവധി പൂര്‍ത്തിയായ NCD യുടെ പണം ചോദിച്ചപ്പോള്‍ മുത്തൂറ്റ് കയ്യൊഴിഞ്ഞു. നിങ്ങള്‍ പണം നിക്ഷേപിച്ചത് SREI എന്ന കമ്പനിയില്‍ ആണെന്നും തങ്ങള്‍ക്കറിയില്ലെന്നും മുത്തൂറ്റ് പറഞ്ഞു. കല്‍ക്കട്ടയിലെ SREI കമ്പനി ഇപ്പോൾ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്മിനിസ്ട്രേറ്റർ കൺട്രോളിൽ ആണ്. നിക്ഷേപകര്‍ക്ക് ഇപ്പോഴും പണം ലഭിച്ചിട്ടില്ല. 5 % കമ്മീഷന്‍ കൃത്യമായി ലഭിക്കുന്നതിനാല്‍ നിക്ഷേപകനെ ചിരിച്ചു മയക്കി പോക്കറ്റടിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നത് ജീവനക്കാരാണ്.
പുതിയ ബഡ്സ് നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലായത്തോടെ, നിക്ഷേപ തട്ടിപ്പ് നടന്നാല്‍ പണമിടപാട് സ്ഥാപന ഉടമകള്‍ മാത്രമല്ല ജീവനക്കാരും പ്രതികളാകും. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം നിക്ഷേപകരെ സഹായിക്കുവാന്‍ ഉള്ളതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇത് സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നില്ല. പോപ്പുലര്‍ ഫിനാന്‍സ് കേസോടെയാണ് കേരളത്തില്‍ ബഡ്സ് ആക്ട് നടപ്പിലാക്കിയത്. ഇതിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചത് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനാണ്. ഹൈക്കോടതി ഉത്തരവിലൂടെയാണ് കേരളത്തില്‍ ബഡ്സ് ആക്ട് നടപ്പിലാക്കിയത്. സീനിയര്‍ ഐ.എ.എസ്. ഒഫീസറായ സഞ്ജയ് കൌള്‍ ആയിരുന്നു കേരളത്തിലെ ആദ്യ കോമ്പിറ്റന്റ് അതോറിറ്റി. ഇപ്പോള്‍ ബിശ്വനാദ് സിന്‍ഹയാണ് ഈ പദവിയില്‍.
സാമ്പത്തിക കുറ്റകൃത്യത്തിലാണ് ബഡ്സ് ആക്ട് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് നിക്ഷേപ തട്ടിപ്പ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ സ്ഥാപനത്തിന്റെ ഉടമകളോടൊപ്പം ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുവാന്‍ പ്രാലോഭിപ്പിച്ചവരും കുറ്റവാളികളാണ്. കോമ്പിറ്റന്റ് അതോറിറ്റി ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്യുകയും ഇങ്ങനെ കിട്ടുന്ന തുക പ്രത്യേക അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ ചില ജീവനക്കാരും പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്യുകയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ഇവരും നിക്ഷേപ തട്ടിപ്പില്‍ പങ്കാളികളാകും. പ്രതികളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ക്രയവിക്രയങ്ങള്‍ പരിശോധിക്കുകയും സ്വത്തുവകകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ അവ റദ്ദ് ചെയ്യുകയും ചെയ്യും. അതായത് നിക്ഷേപ തട്ടിപ്പിന് മുന്നോടിയായി പ്രതികള്‍ തങ്ങളുടെ സ്വത്തുവകകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ അവ അസാധുവാകും. അതുകൊണ്ടുതന്നെ പലരും തങ്ങളുടെ സ്വത്തുക്കള്‍ ബിനാമി പേരുകളിലേക്ക് മാറ്റിക്കഴിഞ്ഞു. >>> തുടരും …. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]