കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ ഏറ്റവും മികച്ച ആദായം ഉറപ്പുള്ള ഫലവര്‍ഗവിളകളില്‍ മുന്‍നിരയില്‍ തന്നെയാണ് റംബുട്ടാനു സ്ഥാനം. കേരളത്തിൽ കൃഷിയിൽ പിടിച്ചുനിൽക്കണമെങ്കിൽ തമിഴ്നാട്ടിൽ കൃഷിയില്ലാത്ത വിള വേണം. നിലവിൽ റംബുട്ടാനാണ് സാധ്യത. ആധുനിക റംബുട്ടാന്‍ ഇനങ്ങള്‍ക്കാണ് ഗുണമേന്മ. കേരളത്തിൽ ഇടുക്കി (ലോ റേഞ്ച്), കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വ്യാവസായിക കൃഷി നടക്കുന്നത്. ഇവിടെനിന്ന് കേരളത്തിന്റെ മറ്റു ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പഴം പോകുന്നുണ്ട്. അവിടുത്തെ കാലാവസ്ഥയിൽ വ്യവസായിക കൃഷി സാധ്യമല്ല എന്നതുകൊണ്ടുതന്നെ വിപണിയിൽ ഇടിവ് അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ട. റംബുട്ടാന്റെ വന്യ ഇനങ്ങളാണ് മുള്ളന്‍പഴമെന്ന കേരളത്തില്‍ പുഴയുടെ തീരത്തുള്ള പുരയിടങ്ങളില്‍ കാണപ്പെടുന്നത്. ആധുനിക റംബുട്ടാന്‍ ഇനങ്ങളുടെ ഗുണമേന്മയൊന്നും അവകാശപ്പെടാനില്ലാത്ത മുള്ളന്‍പഴത്തിനു പോലും കിലോയ്ക്ക് നൂറ്റമ്പതു രൂപയെങ്കിലും വിപണിയില്‍ വില ലഭിച്ചു പോരുന്നു. ഈ സാഹചര്യത്തില്‍ തനതായ സ്വാദിന്റെയും പോഷകഗുണങ്ങളുടെയും കലവറയായ മേല്‍ത്തരം റംബുട്ടാന്‍ ഇനങ്ങള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്.
നല്ല രീതിയിൽ വെള്ളം വേണ്ട മരമാണ് റംബുട്ടാൻ. എന്നാൽ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. അതുകൊണ്ടുതന്നെ നീർവാർച്ചയുള്ള സ്ഥലത്തായിരിക്കണം റംബുട്ടാൻ നടേണ്ടത്. ഇതിനകം റംബുട്ടാന്‍ കൃഷിയിലേക്ക് തിരിഞ്ഞവരൊക്കെ ആദായത്തിന്റെ കാര്യത്തില്‍ തൃപ്തരുമാണ്. അടുത്ത പത്തു വർഷത്തേക്ക് റംബുട്ടാന്റെ വില ഇടിയുമെന്ന് പ്രതീക്ഷിക്കേണ്ട. അപ്പോഴേക്കും മുടക്കുമുതൽ തിരിച്ചുപിടിച്ചിരിക്കും. തുടര്‍ന്നും ആദായം ലഭിച്ചു കൊണ്ടിരിക്കും. റംബുട്ടാനിൽ ആൺ, പെൺ മരങ്ങൾ ഉണ്ട്. വിത്ത് മുളച്ച് ഉണ്ടാകുന്ന തൈകൾ ആൺമരങ്ങൾ ആവാനുള്ള സാധ്യതയുണ്ട്. ആൺമരങ്ങൾ കായ്ക്കില്ല. അതിനാൽ ബഡ് തൈകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ബഡ് തൈകൾ നട്ട് മൂന്നാം വർഷം മുതൽ പുഷ്പിക്കാൻ തുടങ്ങും. പരിചരണം നൽകിയാൽ ആറ് മുതൽ എട്ട് വർഷത്തിനുള്ളിൽ വിളവ് ലഭിക്കും. മരങ്ങൾ തമ്മിൽ 40 അടി അകലം നൽകുന്നത് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഉചിതമാണ്. ജൈവകൃഷിക്ക് റംബുട്ടാൻ നന്നായി പ്രതികരിക്കും. നല്ല പരിചരണത്തിലൂടെ ഒരു മരത്തിൽ നിന്ന് 60 കിലോ വരെ പഴങ്ങൾ ലഭിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കൃഷിക്ക് തിരഞ്ഞെടുക്കേണ്ടത്. മണ്ണില്‍ ഈർപ്പം നിലനിർത്തണം, വളപ്രയോഗം കൃത്യ സമയത്ത് ചെയ്യുകയും രോഗ-കീടങ്ങളെ നിയന്ത്രിക്കുകയും വേണം.
വാണിജ്യ റംബൂട്ടാന്‍ കൃഷിയില്‍ ശാസ്ത്രീയമായി നിര്‍ദ്ദേശിക്കപ്പെടുന്ന ഇടയകലം രണ്ടു ചുവടുകള്‍ തമ്മിലും രണ്ടു നിരകള്‍ തമ്മിലും 40 അടി വീതമാണ്. അതായത് ഒരേക്കര്‍ സ്ഥലത്ത് നാല്‍പതില്‍ താഴെ റംബുട്ടാന്‍ മാത്രമാണ് കൃഷി ചെയ്യാന്‍ സാധിക്കുക. എന്നാല്‍ പല കര്‍ഷകരും ഇത്രയധികം അകലം വേണോ എന്നു സംശയിക്കുന്നവരാണ്. ഈ സംശയത്തിന് പിന്നില്‍ പല കാര്യങ്ങളുമുണ്ട്. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ കാര്യത്തില്‍ പരിചയിച്ചിട്ടില്ലാത്തത്ര വലിയ നടീല്‍ അകലമാണിതെന്നതില്‍ സംശയമില്ല. മൂന്നു ഡസന്‍ മരങ്ങള്‍ നിന്നതിനു ശേഷമുള്ള ബാക്കി സ്ഥലം പാഴായി പോകുമോ എന്ന ആശങ്കയാണ് ഒട്ടുമിക്കവരും പങ്കുവെയ്ക്കുന്നത്. പോരെങ്കില്‍ ഇങ്ങനെ കാലിയായി കിടക്കുന്ന സ്ഥലത്ത് അനിയന്ത്രിതമായി കളകള്‍ വളിരില്ലേയെന്ന് സംശയിക്കുന്നവരുമുണ്ട്. കളകള്‍ നികത്തുന്നതിനുള്ള അധിക ചിലവ് ആദായത്തെ കടത്തിവെട്ടുമോയെന്ന് അവര്‍ ചോദിക്കുന്നു.
നടീല്‍ അകലം സംബന്ധിച്ച് ചിലര്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു പോംവഴി ചുവടുകള്‍ തമ്മിലും നിരകള്‍ തമ്മിലും 20 അടി വീതം കൊടുത്തു കൃഷി ചെയ്യുക എന്നതാണ്. ചെടികളുടെ ഇലത്തഴപ്പ് വളര്‍ന്നു മുറ്റുന്ന കാലം വരുമ്പോള്‍ നീളപ്പാടിനും വീതിപ്പാടിനും ഒന്നിടവിട്ട മരം വീതം മുറിച്ചു മാറ്റിയാല്‍ പോരേയെന്ന സംശയവും ഉന്നയിക്കപ്പെടുന്നു. കൃത്യമായി ഇങ്ങനെ ചെയ്യാമെങ്കില്‍ ഇരുപതടി വീതം നടീല്‍ അകലം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പരമാവധി ഏഴു വര്‍ഷം വരെയേ കൂടിയ എണ്ണം നിലനിര്‍ത്താന്‍ സാധിക്കൂ എന്നതു മറക്കരുത്. അതു കഴിയുമ്പോള്‍ അധികമുള്ളതു മുറിച്ചു മാറ്റേണ്ടിയിരിക്കുന്നു. ചെടികള്‍ ഉയരം കുറച്ച് പടര്‍ത്തി വളര്‍ത്തുന്നതാണ് റംബുട്ടാന്റെ കാര്യത്തില്‍ ഏറ്റവും നല്ലത്. ഇടയകലം കൂടുന്നതനുസരിച്ച് വിളവു വര്‍ധിക്കുമെന്നത് തെളിയിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. പോരെങ്കില്‍ മരത്തിന് വന്‍തോതില്‍ ഉയരം വയ്ക്കുമ്പോള്‍ വിളവെടുപ്പിന് ആയാസമേറുകയും ചെയ്യും. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ റംബുട്ടാന് ഇടയിലുള്ള സ്ഥലം പാഴായി പോകാതെ വാര്‍ഷിക വിളകളായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ മുതലായ കൃഷി ചെയ്യാം. റബറിലെ അപക്വകാലത്ത് അഞ്ചു വര്‍ഷത്തോളം മറ്റു വിളകള്‍ കൃഷി ചെയ്യുന്ന രീതി നാണ്യവിള കര്‍ഷകര്‍ക്ക് പരിചിതമാണ്.
ഇടയകലം കുറച്ച് കൃഷി ചെയ്യുന്നതിന് ഏതാനും പ്രായോഗികമായ പ്രശ്‌നങ്ങളുണ്ടെന്നു മറന്നു കൂടാ. ഇരുപതടി വീതം അകലം കൊടുത്തു നട്ടാല്‍ ചെടികള്‍ക്ക് കുത്തനെ ഉയരത്തില്‍ വളരാനുള്ള പ്രവണത കൂടുതലായിരിക്കും. പിന്നീട് ഉയരം കുറയ്ക്കാന്‍ ദാക്ഷിണ്യമില്ലാത്ത രീതിയില്‍ കൊമ്പു കോതല്‍ അഥവാ പ്രൂണിങ് വേണ്ടിവരും. ഇത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ആദായത്തെ നിശ്ചയമായും ബാധിക്കും. തന്നെയുമല്ല ഇരുപതടി അകലത്തില്‍ വളര്‍ന്ന് 6-7 വര്‍ഷങ്ങള്‍ കഴിഞ്ഞ് നന്നായി കായ്ഫലം തന്നുകൊണ്ടിരിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുവാന്‍ കര്‍ഷകര്‍ പൊതുവെ മടികാണിക്കുകയും ചെയ്യും, ഫലമോ മരങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി സൂര്യ പ്രകാശവും വായു സഞ്ചാരവും കുറഞ്ഞ് ഫലദായകമല്ലാത്തതായി തീരും. വാണിജ്യ റംബൂട്ടാന്‍ കൃഷിക്കായി ഇനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കായ്കളുടെ വലുപ്പം മാത്രമായിരിക്കരുത് മാനദണ്ഡം. കായ്‌പൊഴിച്ചില്‍ പ്രവണത, കുരുവും ദശയുടെ ഭാഗവും തമ്മിലുള്ള അനുപാതം, മധുരത്തിന്റെ അളവ് അഥവാ ബ്രിക് വാല്യൂ, പുറന്തോടിന്റെ കനം, പഴങ്ങളുടെ സൂക്ഷിപ്പുകാലം, പാകമായതിനുശേഷം പഴങ്ങള്‍ മരത്തില്‍ കേടുകൂടാതെ കിടക്കുന്ന കാലയളവ് ഇവയൊക്കെയും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണുള്ളത്.
നടീലിനു മുന്നോടിയായി ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക. ഈ കുഴി മൂടുന്നതിനായി ഇരുപതു കിലോഗ്രാം ഉണങ്ങിയ ചാണകം (ട്രൈക്കോഡെര്‍മ കൊണ്ട് സംപുഷ്ടീകരിച്ചതാണെങ്കില്‍ ഉത്തമം) അല്ലെങ്കില്‍ കമ്പോസ്റ്റ്, ഒരു കിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ തുടക്കത്തിലേ തയ്യാറാക്കി വയ്ക്കുക. കുഴിയെടുക്കുമ്പോള്‍ ലഭിച്ച മേല്‍മണ്ണുമായി ഇവ മൂന്നും നന്നായി മിശ്രണം ചെയ്യുക. അതിനു ശേഷം ഈ മിശ്രിതം ഉപയോഗിച്ച് കുഴി നന്നായി കവിഞ്ഞു നില്‍ക്കുന്ന വിധത്തില്‍ മൂടുക. കുഴിയുടെ വാവട്ടത്തിനു മുകളിലേക്കു കൂനയായി നില്‍ക്കുന്ന മിശ്രിതം അര്‍ധവൃത്താകൃതിയിലാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന അര്‍ധവൃത്തത്തിനു മധ്യത്തിലായി തൈ നടുന്നതിനുള്ള ചെറിയ പിള്ളക്കുഴിയെടുക്കുക. ചാണകപ്പൊടിയും റോക്ക്‌ഫോസ്‌ഫേറ്റും മിശ്രിതമാക്കിയശേഷം ഒരു പിടി വാരി പിളക്കുഴിക്കുള്ളില്‍ വിതറിയിടുക. അതിനു ശേഷം പോളിബാഗില്‍ വളര്‍ത്തിയ തൈയെടുത്ത് അതിനുള്ളിലെ മണ്‍കട്ടയ്ക്ക് അശേഷം പോലും ഇളക്കം വരാത്തവിധത്തില്‍ ശ്രദ്ധാപൂര്‍വം പ്ലാസ്റ്റിക് കൂടി കീറിമാറ്റുക. മണ്‍കട്ട സഹിതം തൈ ശ്രദ്ധാപൂര്‍വം പിള്ളക്കുഴിക്കുള്ളിലേക്ക് ഇറക്കി വച്ച് നാലുവശവും മണ്ണുകൂട്ടി ഉറപ്പിക്കുക. നടീലിന്റെ സമയത്ത് ബഡ് സന്ധി മണ്ണിന്റെ നിരപ്പിനു മുകളില്‍ വരുന്നുവെന്നുറപ്പാക്കുക. റംബുട്ടാൻ കൃഷിയിൽ കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.