കണ്ണൂര്‍ : ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്‌ളോഗര്‍മാരായ എബിനും ലിബിനുമെതിരേ കണ്ണൂര്‍ ആര്‍.ടി.ഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യൂട്യൂബര്‍മാര്‍. ”കേരളം കത്തും, നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും, ആ ഉദ്യോഗസ്‌ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല” തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില യുട്യൂബര്‍മാര്‍ നടത്തിയിരിക്കുന്നത്.
വാര്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ കണ്ണൂര്‍ എംവിഡി ഓഫീസില്‍ എത്താന്‍ ഇരുവര്‍ക്കും നോട്ടീസും നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങള്‍ പിഴ അടയ്ക്കാന്‍ വിസമ്മതിക്കുകയും, കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കുകയും ആയിരുന്നു. നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് പിഴയായി ചുമത്തിയിട്ടുള്ള 42,000 രൂപയോളം യുട്യൂബ് വ്ലോഗര്‍മാര്‍ അടയ്ക്കണമെന്നാണ് ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, ഇവര്‍ക്കെതിരേ രൂക്ഷവിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. നിയമം ലംഘിച്ചത് എത്ര ആരാധകരുള്ള യുട്യൂബേഴ്‌സ് ആണേലും പിടിച്ച് അകത്തിടണം, ആര്‍.ടി ഓഫീസില്‍ കയറി ഷോ കാണിച്ചവരെ അറസ്‌റ്റ് ചെയ്യണം, തുടങ്ങിയ കമന്റുകളുമായാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്. ഇതിനിടെ എബിനും ലിബിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ആര്‍.ടി.ഒ രംഗത്തെത്തി.
അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവര്‍ ഇവിടെ കൊണ്ടിട്ടതാണ്. ഓഫീസ് പരിസരത്ത് മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചത്. നിയമവിരുദ്ധമായാണ് ഇവര്‍ വാഹനത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയത്. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഓഫീസില്‍ കയറി ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായെന്നും ആര്‍.ടി.ഒ മാധ്യമങ്ങളോട് പറഞ്ഞു.