പത്തനംതിട്ട : വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ കോവിഡ് വാക്‌സിനേഷനിടെ ഒരാള്‍ക്ക് മിനുട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു തവണ മരുന്ന് കുത്തിവെച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അവകാശവാദം പൊളിഞ്ഞു. ഇരട്ട വാക്‌സിനേഷന്‍ നടന്നുവെന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ വാക്‌സിന്‍ ശരീരത്ത് കടന്നിട്ടില്ലെന്ന അവകാശ വാദത്തില്‍ കടിച്ചു തൂങ്ങുകയായിരുന്നു അധികൃതര്‍.
വെച്ചൂച്ചിറ അച്ചടിപ്പാറ കുന്നം നിരവത്ത് വീട്ടില്‍ എന്‍.കെ. വിജയനാണ് മിനുട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു ഡോസ് വാക്‌സിനും കുത്തിവെച്ചത്. ഇതേ സംഭവം തന്നെയാണ് കോഴിക്കോട് ആയഞ്ചേരിയിലും നടന്നത്. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വീഴ്ചയാണ്.
പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്ഥതയുണ്ടെന്നും നിസാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് മുന്നേകാലോടെ ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് റജിലയും നിസാറും വാക്‌സീന്‍ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവെയ്പ് എടുത്തത് എന്തിനെന്ന് അപ്പോള്‍ തന്നെ ചോദിച്ചിരുന്നെന്ന് നിസാര്‍ പറഞ്ഞു. കുത്തിവെയ്പ് എടുത്തതിനു ശേഷം മൂന്നു മണിക്കൂര്‍ അവിടെ നിര്‍ത്തിയതിനു ശേഷമാണ് വിട്ടത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തതായി എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ അതിനു ആര്‍എംഒ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീണ റജിലയെ ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷാഘാതത്തിന്റെ ലക്ഷണമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രണ്ടു തവണ കുത്തിയെങ്കിലും ഒരു തവണ മാത്രമാണ് വാക്സീന്‍ നല്‍കിയതെന്നാണ് ആയഞ്ചേരി സിഎച്ച്‌സി മെഡിക്കല്‍ ഓഫിസറില്‍ നിന്ന് ലഭിച്ച മറുപടിയെന്നു ഡിഎംഒ ഡോ. വി.ജയശ്രീ പറഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം തുടരും. ശാസ്ത്രീയ പരിശോധനയോടെ രണ്ടു തവണ വാക്‌സിന്‍ കൊടുത്തോ എന്ന് കണ്ടെത്താനാകും ശ്രമം.
വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വെച്ചൂച്ചിറ പഞ്ചായത്ത് 15ാം വാര്‍ഡില്‍ അച്ചടിപ്പാറയിലെ പാരിഷ് ഹാളില്‍ നടന്ന ക്യാമ്പിലാണ് ഇതിന് സമാനമായ ആദ്യ സംഭവം ഉണ്ടായത്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം നിരീക്ഷണ കേന്ദ്രത്തില്‍ വിശ്രമിക്കുകയായിരുന്ന വിജയനെ രണ്ടാമതൊരു നഴ്‌സ് എത്തി കുത്തിവെയ്ക്കുകയായിരുന്നുവെന്ന് പറയുന്നു.
സംഭവം വിവാദമായതോടെ ഡിഎംഓ അന്വേഷണത്തിന് ഉത്തരവിട്ടു. വാക്‌സിന്‍ വിതരണത്തിന്റെ ചുമതലയുള്ള ആര്‍സിഎച്ച് ഓഫീസര്‍ സന്തോഷിനോടാണ് ഡിഎംഓ റിപ്പോര്‍ട്ട് തേടിയത്. കുത്തിവെച്ചെങ്കിലും വാക്‌സിന്‍ ഉള്ളിലെത്തിയില്ല എന്ന നിലപാടിലായിരുന്നു നഴ്‌സ്. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ തെളിവെടുപ്പിലാണ് കുത്തിവെയ്പ് നടന്നതായി സ്ഥിരീകരിച്ചത്.
വെച്ചൂച്ചിറ സി.എച്ച്.സിയിലെ ഡോക്ടര്‍ ആശിഷ് പണിക്കരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ലെന്‍സുപയോഗിച്ചുള്ള പരിശോധനയില്‍ രണ്ടു തവണ കുത്തിവെപ്പെടുത്ത പാടുകള്‍ കണ്ടെത്തി. എന്നാല്‍ അധിക ഡോസ് ശരീരത്തിലെത്തിയിട്ടില്ലെന്ന നിലപാടിലാണ് അധികൃതര്‍. ആദ്യ ഡോസ് എടുത്തെന്നറിഞ്ഞപ്പോള്‍ തന്നെ സിറിഞ്ചില്‍ നിറച്ച അധിക ഡോസ് നശിപ്പിച്ചതായും വേസ്റ്റ്ബിന്നില്‍ നിക്ഷേപിച്ചതായും അവര്‍ അവകാശപ്പെട്ടു.
കുത്തിവെപ്പെടുത്ത രണ്ടു പാടുകള്‍ കണ്ടെത്തിയതോടെ വെച്ചൂച്ചിറ ആശുപത്രിയില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെത്തി വിശദപരിശോധന നടത്തി. പിന്നീട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധികളും സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ തെളിവെടുപ്പില്‍ ജീവനക്കാര്‍ക്കനുകൂലമായ നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്നും തങ്ങളുടെ മൊഴി കൃത്യമായി സ്വീകരിച്ചില്ലെന്നും വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു. താന്‍ കുത്തിവെയ്പ് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുന്നതിന് മുമ്പ് നഴ്‌സ് കുത്തിവെച്ചു കഴിഞ്ഞുവെന്നാണ് വിജയന്‍ പറയുന്നത്. രണ്ടു കുത്തിവെയ്പും കഴിഞ്ഞതോടെ പ്രമേഹ രോഗിയായ വിജയന്റെ മുഖത്ത് നീരു വന്നതായി ബന്ധുക്കള്‍ പറയുന്നു. അബദ്ധം മനസിലാക്കിയ നഴ്‌സ് താന്‍ കുത്തിവെച്ച ഭാഗത്തെ മരുന്ന് ഞെക്കിക്കളഞ്ഞുവെന്ന് വിജയനോട് പറഞ്ഞുവെന്ന് പറയുന്നു.
വിവിധ രോഗങ്ങള്‍ ഉള്ളയാള്‍ക്ക് രണ്ടു ഡോസ് മരുന്ന് കുത്തിവെച്ചത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. ഇത് വെച്ചൂച്ചിറയിലും തെളിഞ്ഞു. വടകരയിലുണ്ടായ അബന്ധവും ചൂണ്ടിക്കാണിക്കുന്നത് വാക്‌സിനേഷനില്‍ അലംഭാവം പാടില്ലെന്ന മുന്നറിയിപ്പാണ്.