പാരസെറ്റമോൾ ജെംസ് മിഠായി പോലെ കഴിക്കുന്ന ഇന്ത്യക്കാർ, അമിത ഉപയോഗം കരളിന് ദോഷമെന്ന് യുഎസിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം. ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. യു എസ് ആസ്ഥാനമായുള്ള ഡോ. പാല്‍ എന്നറിയപ്പെടുന്ന ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. പളനിയപ്പന്‍ മാണിക്കമാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം എക്സിൽ നടത്തിയത്. എല്ലാത്തരം പനിക്കും ശരീരവേദന, തലവേദന, സൈനസ്, ജലദോഷം, വാക്‌സിന്‍ മൂലമുണ്ടാകുന്ന അസ്വസ്ഥത, ഏതെങ്കിലും തരത്തിലുള്ള വേദന എന്നിവയ്ക്കെല്ലാം ഇന്ത്യക്കാർ ഇതിനെ ആശ്രയിക്കുന്നു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ പോലും ഫാർമസിയിൽ പോയി ഇത് വാങ്ങാറുണ്ട്. രണ്ട് ദിവസത്തിൽ കൂടുതൽ പാരസെറ്റമോൾ സ്വയം ഉപയോഗിക്കരുത്. പനിയും വേദനയും കുറഞ്ഞില്ലെങ്കിൽ, അതിനർത്ഥം മറ്റ് ചില അണുബാധകളോ അല്ലെങ്കിൽ മറ്റ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കേണ്ട അവസ്ഥകളോ ഉണ്ടാകാം എന്നാണ്. താൽക്കാലിക ആശ്വാസം തേടുന്നത് യഥാർത്ഥ രോഗത്തെ ചികിത്സിക്കുന്നതിന് പകരം അതിനെ മൂടിവയ്ക്കുന്നതിന് തുല്യമായേക്കാം. വിറ്റാമിന്‍, മിനറല്‍ സപ്ലിമെന്റ് തുടങ്ങിയവ കഴിക്കുന്നത് പോലെയാണ് പാരസെറ്റാമോൾ ഉപയോഗിക്കുന്നത്. ഏതൊരു മരുന്നിനും മുന്നറിയിപ്പുകളുണ്ടെന്നും പാരസെറ്റാമോൾ ഉപയോഗത്തിലും പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരള്‍, വൃക്കകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളെ ഹാനികരമായി ബാധിക്കുകയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.