തിരുവനന്തപുരം : ‘സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി മുരളീധരന്‍ രാജിവെക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വെള്ളിയാഴ്ച്ച ധര്‍ണ്ണ നടത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം വ്യക്തമാക്കിയതോടെ ഇനിയും മന്ത്രിപദവിയില്‍ തുടരാനുള്ള അര്‍ഹത വി മുരളീധരനില്ല. ആഭ്യന്തര മന്ത്രാലയവും എൻ.ഐ.എയും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിട്ടും നുണ ആവര്‍ത്തിച്ചുകൊണ്ടിരുന്ന വി മുരളീധരന്‍ അന്വേഷണത്തെ അട്ടിമറിക്കാന് ബോധപൂർവ്വം നടത്തിയ ഇടപെടൽ തന്നെയാണിതെന്ന് ഉറപ്പായി.
കൂടാതെ ബിജെപി അനുകൂല ചാനല്‍ മേധാവി അനില്‍ നമ്പ്യാര്‍ സ്വപ്ന സുരേഷിനോട്, സ്വര്‍ണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറയാന്‍ ആവശ്യപ്പെട്ടതിന്റെ മൊഴിയും പുറത്തുവന്നിരുന്നു. കേസ് പുറംലോകമറിയുന്നതിന് മുമ്പാണ് ഈ ഉപദേശം നല്‍കിയിട്ടുള്ളത്. മാത്രവുമല്ല, കോണ്‍സുലേറ്റ് ജനറലിന് വേണ്ടി ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയും തയ്യാറാക്കി നല്‍കാമെന്നും അനില്‍ പറഞ്ഞതായാണ് മൊഴി പുറത്തുവന്നിട്ടുള്ളത്. ഇത്തരത്തില്‍ നയതന്ത്രപരമായ കത്തുകള്‍ തയ്യാറാക്കാന്‍ നയന്ത്ര ഓഫീസുമായി ബന്ധപ്പെട്ടവരുടെ സഹായം ലഭിക്കും എന്നുറപ്പുള്ളതു കൊണ്ടാകാം അനില്‍ ഇത്തരമൊരു ഉപദേശം നല്‍കിയത്. മാത്രവുമല്ല ബിജെപി ഭരിക്കുന്ന കര്‍ണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന വിളിച്ചതും ഇതേ ചാനല്‍ മേധാവിയെത്തന്നെയാണ്. ഇതെല്ലാം വി മുരളീധരനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ധര്‍ണ്ണ സംഘടിപ്പിക്കുക എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.