ഹൈദരാബാദ് : തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. പരസ്യത്തിൽ അഭിനയിച്ച രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ നടത്തിയ സാമ്പത്തിക ക്രമക്കേടിലാണ് നടന് നോട്ടീസ്. ഗ്രീൻ മെഡോസ് എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ബ്രാൻഡ് അംബാസിഡറായിരുന്ന മഹേഷ് ബാബു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഉപഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ ഉയർന്നതോടെയാണ് ഇഡി ഇടപെടൽ ശക്തമാകുന്നത്. വ്യാജ രേഖകളിലൂടെയും രജിസ്ട്രേഷനിലൂടെയും ഉപഭോക്താക്കളെ വഞ്ചിച്ചെന്നാരോപിച്ചാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.
പരസ്യങ്ങൾക്കായി 5.9 കോടി രൂപ മഹേഷ് ബാബു കൈപ്പറ്റിയെന്നും അതിൽ 3.4 കോടി രൂപ ചെക്കായും 2.5 കോടി പണമായും നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. നിയമപ്രകാരമുള്ള പരിധിയെ മറികടന്ന് വലിയ തുക പണമായി സ്വീകരിച്ചതിനാണ് ഇഡിയുടെ പുതിയ ചോദ്യംചെയ്യൽ. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും സാമ്പത്തിക വിവരങ്ങളും ഇഡി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ വിശദമായ മൊഴിയെടുക്കുന്നതിന് നോട്ടീസ് അയച്ചതായാണ് വിവരം.