തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരുതവണകൂടി വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നൽകി. അധ്യാപക സംഘടനയുമായുള്ള യോഗത്തിൽ ആറാമത്തെ അജണ്ടയായിട്ടാണ് സ്കൂൾ സമയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് എടുത്തത്. ലീഗ് അനുകൂല അധ്യാപക സംഘടന സ്കൂൾ സമയമാറ്റത്തെ രൂക്ഷമായ വിമർശിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരം എടുത്ത തീരുമാനമാണ്. എന്തെങ്കിലും ബദൽ നിർദ്ദേശമുണ്ടെങ്കിൽ നൽകാനും അധ്യാപകരോട് മന്ത്രി പറഞ്ഞു.
അക്കാദമി കലണ്ടറിന് അംഗീകാരം നൽകുന്നതിനോടൊപ്പം ഈ വർഷത്തെ കലോത്സവം തൃശ്ശൂർ ജില്ലയിൽ നടത്താനും തീരുമാനമായി. കായികമേളയായ സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരം, ശാസ്ത്രമേള പാലക്കാടും നടക്കും. പുതുക്കിയ സ്കൂൾ ഭക്ഷണ മെനു തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കണം. കായിക അധ്യാപകരുടെ പരാതികൾ പരിഹരിക്കാമെന്നും അധ്യാപക സംഘടനകളുടെ യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. ലഹരി വ്യാപനത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടം വേണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.