കോഴിക്കോട്: ഈങ്ങാപ്പുഴ കൊലപാതകത്തിൽ പ്രതി യാസിറിന്റെ കാറിൽ നിന്ന് ഒരു കത്തിയും ബാഗും കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത കാറിൽ നിന്നാണ് കണ്ടെത്തിയത്. താമരശ്ശേരി സിഐയുടെ നേതൃത്വത്തിൽ പ്രതിയുമായി തെളിവെടുത്തു. കാറിൽ ഫോറെൻസിക് പരിശോധനയും നടന്നു. കൊല്ലപ്പെട്ട ഷിബിലയുടെ സംസ്കാരം ഉച്ചയ്ക്ക് ശേഷം നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭർത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന 23 വയസുകാരിയായ ഷിബിലയെ ഭർത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്മാനും ഹസീനയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്. ഭാര്യാ പിതാവിനെയാണ് താന്‍ ലക്ഷ്യം വെച്ചിരുന്നതെന്ന് പ്രതി യാസിർ പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്മാൻ അകറ്റിയെന്നും ഷിബില തൻ്റെ കൂടെ പോകുന്നതിനെ അബ്ദുറഹ്മാൻ എതിർത്തെന്നും യാസിർ പോലീസിനോട് പറഞ്ഞു. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. യാസിർ കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്വബോധത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്നും പോലീസ്.