തൃശൂർ: അനുജനെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. സഹോദരനായ ആന്റു (56) വിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പോളി (67) നെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ. വിനോദ് കുമാർ കുറ്റക്കാരനാണെണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം കഠിനതടവിനുമാണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഈടാക്കുന്ന പക്ഷം സംഖ്യ കൊല്ലപ്പെട്ട ആന്റുവിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രതി മാനസിക രോഗിയാണെന്ന പ്രതിഭാഗം വാദം തള്ളിയാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. കുമ്പിടി സ്വദേശിയായ ജോസ് എന്നയാളെ കൊന്ന കേസിൽ പ്രതി ഇപ്പോൾ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
2020 സെപ്റ്റംബർ മാസം 22 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും തമ്മിൽ ഉണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്തിൽ ആന്റുവിനെ ഇരുമ്പ് കമ്പിവടി കൊണ്ട് അടിച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നു. മാള പോലീസ് ചാർജ് ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 30 സാക്ഷികളേയും 53 രേഖകളും 19 തൊണ്ടിവസ്തുക്കളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും രണ്ടു രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. മാള പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടറായ സജിൻ ശശിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.