ഡല്‍ഹി : തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ നൽകാൻ സമയം നീട്ടിച്ചോദിച്ച എസ്.ബി.ഐ.യെ കുടഞ്ഞ് സുപ്രീംകോടതി. എസ്.ബി.ഐ.യുടെ ഹർജി തള്ളിയ കോടതി, ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തിയാകുംമുമ്പ് വിവരങ്ങള്‍ നല്‍കാനാവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം ഇതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും നിര്‍ദേശിക്കുകയും ചെയ്തു.
ജൂണ്‍ ആറുവരെ സമയംതേടിയ എസ്.ബി.ഐ.യെ കോടതി രൂക്ഷമായി വിമർശിച്ചു. ഫെബ്രുവരി 15-ന് വിധിവന്നശേഷം 26 ദിവസം ബാങ്ക് എന്തുചെയ്തെന്ന് കോടതി ചോദിച്ചു. എസ്.ബി.ഐ.ക്കെതിരേ ഇപ്പോള്‍ നടപടിയെടുക്കുന്നില്ലെന്നും എന്നാൽ, നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പുനല്‍കി. പൊതുതിരഞ്ഞെടുപ്പ് എത്തിനില്‍ക്കേ കോടതിയുത്തരവ് കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയായി.
ബോണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ ഉടൻ പുറത്തുവരാതിരിക്കാന്‍ എസ്.ബി.ഐ.യെക്കൊണ്ട് കേന്ദ്രം സാവകാശ ഹര്‍ജി നല്‍കിച്ചതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഫെബ്രുവരി 15-നാണ് തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയത്. ബോണ്ടു വിവരങ്ങള്‍ മാര്‍ച്ച് ആറിനകം നല്‍കണമെന്നും 13-നകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കോടതിനിര്‍ദേശം. എന്നാല്‍, ജൂൺ 30-വരെ സമയം നീട്ടിച്ചോദിച്ച് മാർച്ച് നാലിന് എസ്.ബി.ഐ. കോടതിയിലെത്തി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.), കോമണ്‍ കോസ്, സി.പി.എം. എന്നിവരും എസ്.ബി.ഐ.ക്കെതിരേ കോടതിയെ സമീപിച്ചിരുന്നു.