ദില്ലി : പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രൈബ്യൂണലിനു സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീം കോടതി. ക്വാറി ഉടമകളുടെയും കേന്ദ്ര സംസ്ഥാന സർക്കാരിന്റെയും വാദം സുപ്രീം കോടതി തള്ളി. ട്രൈബ്യൂണലിന്റെ അധികാരം വിപുലമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
കഴിഞ്ഞ തവണ സംസ്ഥാന സർക്കാരിൻറേയും ക്വാറി ഉടമകളുടെയും കേന്ദ്ര സർക്കാരിൻറേയും വാദങ്ങൾ സുപ്രീം കോടതി കേട്ടിരുന്നു. പാരിസ്ഥിതിക വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ഹരിത ട്രൈബ്യൂണലിനു അധികാരമില്ലായെന്നായിരുന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ സുപ്രീം കോടതി തള്ളുകയായിരുന്നു.
കേരളത്തിൽ ജനവാസ മേഖലയിൽനിന്ന് ക്വാറിയുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണൽ നടപടിക്കെതിരെ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് എ എൻ ഖാൻവിൽകർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ജനവാസ മേഖലയിൽനിന്ന് ക്വാറിയുടെ ദൂരപരിധി 200 മീറ്ററാക്കിയത് ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലൂടെയാണ്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നതോടെ ക്വാറിയുടെ ദൂരപരിധി 200 മീറ്ററായി തന്നെ തുടരും.