കർണാടക : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തി. എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി മംഗളവൈദ്യ പറഞ്ഞു. ദൗത്യം നിർത്തുന്നത് താത്കാലികമായാണെന്നും അനുകൂല അവസ്ഥ വന്നാൽ തുടരുമെന്നും മന്ത്രി മംഗളവൈദ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. അർജുനായുള്ള പതിമൂന്നാം നാളിലെ തിരച്ചിലിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും ചെളിയും പാറയും ദൗത്യത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. രണ്ടു ദിവസമായി മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്. ഗംഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയിൽ ഒട്ടും കാഴ്ചയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തിരച്ചിൽ അതീവ ദുഷ്കരമാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. നദി ശാന്തമായാൽ മാത്രമേ ദൗത്യം തുടരാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 21 ദിവസം മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം തിരച്ചിൽ നിർത്തുന്നതിനെതിരെ കേരളം രംഗത്തെത്തി. തിരച്ചിൽ നിർത്തിയത് ദാർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സധ്യതകൾ പ്രയോജന പെടുത്തിന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. രക്ഷാ പ്രവർത്തനം നിർത്തി വെക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആവശ്യത്തിന് സംവിധാനങ്ങളും സജ്ജീകരണങ്ങളോടെയും രക്ഷാദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചു.