കണ്ണൂർ: സോണ്‍ടാ ഇന്‍ഫ്രാടെക്കുമായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ കരാര്‍ തുടരാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്‍റെ രേഖകള്‍ പുറത്ത്. കരാര്‍ തുടരണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോര്‍പ്പറേഷന് കത്തയച്ചു. സോണ്ടയെ കരാറില്‍ നിന്നും ഒഴിവാക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്. കരാര്‍ നഷ്ടമാണെന്ന് കാട്ടിയായിരുന്നു കോര്‍പ്പറേഷന്‍റെ എതിര്‍പ്പ്. കരാര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിരന്തരം സമ്മദര്‍ദ്ദം ചെലുത്തിയതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഓ മോഹനന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ കരാര്‍ റദ്ദാക്കാനുള്ള തീരുമാനവും അട്ടിമറിക്കപ്പെട്ടതായി മേയർ പറഞ്ഞു
ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിരുന്നു. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാർ കമ്പനി മാറ്റിയില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ബയോംമൈനിംഗിൽ മുൻപരിചയമില്ലാതെയാണ് സോൺട ഇൻഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാർ ഏറ്റെടുത്തത്.
ബ്രഹ്മപുരത്തെ പ്രവർത്തനം തുടങ്ങിയ ശേഷവും കമ്പനിയുടെ പ്രവർത്തികളിൽ പരാതികൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ ജനുവരിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിംഗ് എന്ന് കണ്ടെത്തിയിരുന്നു. 11 കോടി രൂപയോളം കരാർ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്.