ഭോപ്പാൽ: മധ്യപ്രദേശിലെ സ്വകാര്യ മിഷനറി ആശുപത്രിയിൽ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്ത് വ്യാജ ഡോക്ടർ. ശസ്ത്രക്രിയക്ക് ഇരയായ ഏഴ് രോഗികൾ മരിച്ചു. ദാമോ സിറ്റിയിലെ ക്രിസ്ത്യൻ മിഷനറി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ശസ്ത്രക്രിയക്ക് വിധേയരായ ഏഴ് രോഗികൾ ഒരു മാസത്തിനുള്ളിൽ മരിച്ചതോടെയാണ് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായത്. എൻ. ജോൺ കെം എന്ന പ്രമുഖ ബ്രിട്ടീഷ് ഡോക്ടറുടെ പേരിലാണ് പ്രതിയായ ആൾ ഇവിടെ കാർഡിയോളജിസ്റ്റായി ജോലിക്കു കയറിയത്. ശേഷം ഹൃദ്രോഗികൾക്ക് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു തുടർച്ചയായ മരണം. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തി.
ഏഴ് പേർ മരിച്ചെന്നത് ഔദ്യോഗിക കണക്കാണെന്നും അനൗദ്യോഗിക എണ്ണം ഇതിലും കൂടുമെന്നും ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ദീപക് തിവാരി പറഞ്ഞു. സംഭവത്തിൽ ദീപക് തിവാരി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള അന്വേഷണ സംഘം ആശുപത്രിയിൽനിന്ന് രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ആൾമാറാട്ടക്കാരൻ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ രേഖകൾ വ്യാജമായുണ്ടാക്കി ആശുപത്രിയിൽ സമർപ്പിച്ചതായി കണ്ടെത്തി. ഹൈദരാബാദിൽ ഒരു ക്രിമിനൽ കേസുകൾ ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നും സംഘം കണ്ടെത്തി. മിഷനറി ആശുപത്രിയിൽ ഒന്നിലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദാമോ എസ്പി അഭിഷേക് തിവാരി പറഞ്ഞു.