പാലക്കാട് : പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന് സമീപം വ്യാജ പുകയില ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് കൈലിയാട് ആണ് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് 13 ടൺ പുകയിലയിലും മൂന്ന് ടൺ പുകയില ഉത്പന്നവും പിടികൂടി.
കേരളത്തില്‍ നിരോധിച്ച ഹാൻസിന് സമാനമായ ഉത്പന്നങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്. കേന്ദ്രത്തിലുണ്ടായിരുന്ന ആസ്സാം സ്വദേശികളായ ദമ്പതിമാരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട് വാടകക്കെടുത്താണ് വ്യാജ പുകയില ഉത്പന്നങ്ങൾ നിര്‍മ്മിച്ചിരുന്നത്.
എക്സൈസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് ഇതിന് പിന്നിലെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയെന്ന് എക്സൈസ് സംഘം അറിയിച്ചു.