പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: വിബിത ബാബുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ വീഡിയോ തയ്യാറാക്കി പോസ്റ്റർ സഹിതം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ പോലീസ് സൈബർ വിഭാഗം അന്വേഷണം തുടങ്ങി. സ്ഥാനാർത്ഥി വിബിത ബാബു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാവരും ഒരു പോലെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷൻ. ഗ്ലാമർ പോരാട്ടങ്ങൾ നടക്കുന്ന മല്ലപ്പള്ളി ഡിവിഷനിൽ സാമുഹിക മാധ്യമങ്ങളിലൂടെ വൈറലായ സ്ഥാനാര്‍ത്ഥികളിലൊരാളാണ് അഡ്വ:വിബിതബാബു. യുവത്വത്തിന്റെ പ്രതീകമായി എത്തിയ വിബിതയുടെ ചിത്രങ്ങള്‍ സാമുഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
ഇതിനിടയിലാണ് വിബിതയുടെ പ്രതിഛായയക്ക് കോട്ടം വരുത്തുന്ന രീതിയിലെ വ്യാജ പ്രചരണങ്ങൾ സാമുഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. ഇത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് വിബിത പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന അഭിഭാഷകയെന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ല. മത്സരം ആരോഗ്യകരമാവണമെന്നും അധിക്ഷേപിച്ച് തളര്‍ത്താനുള്ള നീക്കം വിജയിക്കില്ലെന്നും വിബിത വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമൻ്റുകൾ ഇടുന്നവർക്കുമെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.