സെക്കന്ദരാബാദ്: സെക്കന്ദരാബാദിനടുത്ത് ഒസ്മാനിയ പോലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബത്തിലെ നാലംഗ സംഘത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹബ്സിഗുഡയിലെ രവീന്ദ്ര നഗർ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ചന്ദ്രശേഖർ റെഡ്ഡി (44), ഭാര്യ കവിത (35), മക്കളായ വിശ്വൻ റെഡ്ഡി (10), ശ്രിത റെഡ്ഡി (15) എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി പോലീസ് വീടിനുള്ളിൽ കണ്ടെത്തിയത്.
അതേസമയം ദമ്പതികൾ കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മുറികളിലായി തൂങ്ങിമരിക്കുകയായിരുന്നു. ശ്രിത ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും വിശ്വൻ അഞ്ചാം ക്ലാസിലുമായിരുന്നു. ചന്ദ്രശേഖർ റെഡ്ഡിയുടെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകളിലായിരുന്നു ചന്ദ്രശേഖർ റെഡ്ഡിയെന്ന് തെലുങ്കിൽ എഴുതിയ കുറിപ്പിൽ സൂചിപ്പിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് സംശയാസ്പദമായ മരണത്തിന് കേസെടുത്ത് മൃതദേഹങ്ങൾ പോലീസ് പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.