മുംബൈ : കൃഷി ലാഭകരമല്ലാത്തതിനാൽ കൃഷിഭൂമിയിൽ കഞ്ചാവ് നട്ടുവളർത്താനുള്ള അനുമതി തരണമെന്നാവശ്യപ്പെട്ട് കർഷകന്റെ അപേക്ഷ. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള അനിൽ പാട്ടീൽ എന്ന കർഷകൻ തന്റെ കൃഷിയിടത്തിൽ കഞ്ചാവ് ചെടികൾ വളർത്താൻ അനുമതിതേടി ജില്ലാഭരണകൂടത്തെ സമീപിച്ചിരിക്കയാണ്. കമ്പോളത്തിൽ കഞ്ചാവിന് നല്ലവില ലഭിക്കുമെന്നും എന്നാൽ ഒരു കാർഷിക ഉത്പന്നത്തിനും നിശ്ചിതവിലയില്ലെന്നും അവകാശപ്പെട്ടുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. ജില്ലാ ഭരണകൂടം അപേക്ഷ പോലീസിന് കൈമാറി. അതേസമയം ഇത് ശ്രദ്ധനേടാനുള്ള തന്ത്രം മാത്രമാണെന്ന് ജില്ലാഭരണകൂടം പറഞ്ഞു.
ബുധനാഴ്ച സോലാപൂർ ജില്ലാകളക്ടർക്ക് അയച്ച അപേക്ഷയിൽ ഒരുവിളയ്ക്കും നിശ്ചിതവില ഇല്ലെന്നും അതിനാൽ ബിസിനസ് നഷ്ടത്തിലാണെന്നും അനിൽ പറഞ്ഞു. ഒരുവിളയ്ക്കും കൃഷിയിറക്കുന്നതിനുള്ള ചെലവ് പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്ടറികൾക്ക് വിൽക്കുന്ന കരിമ്പിന്റെ കുടിശ്ശിക അടയ്ക്കാനില്ല -അദ്ദേഹം അപേക്ഷയിൽ പറഞ്ഞു. എന്നാൽ കഞ്ചാവിന് മാർക്കറ്റിൽ നല്ലവില കിട്ടുന്നുണ്ട്. അതുകൊണ്ട് തന്റെ രണ്ട് ഏക്കർ ഭൂമിയിൽ കഞ്ചാവ് കൃഷിചെയ്യാൻ അനുവദിക്കണം. സെപ്റ്റംബർ 15-ഓടെ തന്റെ കൃഷിഭൂമിയിൽ കഞ്ചാവ് നട്ടുവളർത്താനുള്ള അനുമതി തരണം എന്നാണ് ഇയാൾ ജില്ലാഭരണകൂടത്തോട് അപേക്ഷിച്ചിരിക്കുന്നത്.
മറുപടി ലഭിച്ചില്ലെങ്കിൽ മൗനം സമ്മതമെന്ന് കരുതി സെപ്റ്റംബർ 16-ന് തന്നെ കൃഷി തുടങ്ങുമെന്നും ഇയാൾ പറയുന്നു. കഞ്ചാവ് കൃഷിയുടെ പേരിൽ തനിക്കെതിരേ എന്തെങ്കിലും കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഭരണകൂടമായിരിക്കും അതിന് ഉത്തരവാദിയെന്നും കത്തിൽ പറയുന്നു. കഞ്ചാവ് നട്ടുവളർത്താനുള്ള പദ്ധതി ഇയാൾക്കുണ്ടെങ്കിൽ കേസെടുക്കുമെന്ന് മൊഹോൽ പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ അശോക് സൈക്കാർ പറഞ്ഞു.