തിരുവനന്തപുരം: തലസ്ഥാനത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി-ക്രിമിനൽ കേസുകളിലെ നടപടികൾ ഒഴിവാക്കുന്നതിന് വേണ്ടി ജില്ലാ കോടതിയും പോലീസും അതിവേഗ പെറ്റി കേസ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ മേയ് മാസം 30 വരെ ജില്ലയിലെ മുഴുവൻ മജിസ്ട്രേറ്റ് കോടതികളിൽ നടക്കുന്ന ഡ്രൈവിൽ പിഴ അടച്ചു കേസ് തീർക്കാവുന്നതാണ്. വിവിധ പെറ്റിക്കേസുകളിൽ പെട്ട് നിരവധി വർഷം കോടതി നടപടികളിൽ കുരുങ്ങിയിട്ടുള്ളവർക്ക് പാസ്പോർട്ട് എടുക്കാനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കുന്നതിനും ബുദ്ധിമുട്ടുള്ള സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത്തരത്തിലുള്ള പെറ്റി ക്രിമിനൽ കേസുകൾ ഉൾപ്പെടെ 2.73 ലക്ഷം കേസുകളാണ് ക്രിമിനൽ കോടതികളിൽ കെട്ടിക്കിടക്കുന്നത്.
ഈ സാഹചര്യത്തിൽ കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രധാന കേസുകൾ പരിഗണിക്കാനാകാതെ പെറ്റിക്കേസുകൾ പരിഗണിച്ച് സമയനഷ്ടം ഉണ്ടാകുന്ന സാഹചര്യമാണ്. അതിനാലാണ് അതിവേഗ പെറ്റി കേസ് ഡ്രൈവ് നടത്താൻ ജില്ലാ ജുഡീഷറി തീരുമാനെടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ പെറ്റിക്കേസുകൾ ഉള്ളവർ മേയ് 30 തിനകം അതാത് കോടതികളിൽ ഹാജരായി കേസുകൾ തീർപ്പാക്കാനാണ് പദ്ധതിയിലുള്ളത്. നിലവിൽ കോടതികളിൽ നിന്നും ഒരു വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചാൽ ആ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നത് വരെ എത്ര വർഷം ആയാലും ആ വാറണ്ട് നില നിൽക്കുന്ന സാഹചര്യമാണ്. അതിനെ തുടർന്ന് ആ പ്രതിയെ വർഷങ്ങൾ കഴിഞ്ഞാലും പോലീസിന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യവും നിലനിൽക്കുന്നു.
എന്നാൽ നിസാരമായി പെറ്റി അടച്ച് ഒഴിവാക്കേണ്ട കേസുകളാണ് ഇതിൽ പലതും. അത് മനസിലാക്കാത്ത പ്രതികൾ ഒരു പക്ഷെ അവരുടെ ഭാവിയെ തന്നെ തകർക്കുന്ന തരത്തിൽ ഇത്തരം കേസുകളിൽ നിന്നും ഒളിച്ചു കളിക്കുന്നത് അവർക്കും പോലീസിനും ബുദ്ധിമുട്ടാകുന്ന സാഹചര്യമാണ്. ഈക്കാര്യം മനസിലാക്കി പെറ്റി അടച്ച് പല കേസുകളും ഒഴിവാക്കിയാൽ ഇത്തരക്കാർക്ക് വേഗത്തിൽ തന്നെ പാസ്പോർട്ട് വെരിഫിക്കേഷനുകൾ പോലീസ് ക്രിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തിയാണ് ഇടപെടൽ. പ്രിൻസിപ്പൾ ജില്ലാ ജഡ്ജ് എസ്. നസീറ, ജില്ലാ ജഡ്ജിമാരായ എ. ഇജാസ്, ആർ. രേഖ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം. സുജ, ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറിയും, സീനിയർ സിവിൽ ജഡ്ജുമായ എസ് ഷംനാദ്, എഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ്, സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് ഐപിഎസ്, റൂറൽ എസ്.പി സുദർശനൻ എന്നിവർ ഉൾപ്പെടെയുള്ള കോർ കമ്മിറ്റിയാണ് അതിവേഗ പെറ്റ് കേസ് ഡ്രൈവ് റിവ്യൂ ചെയ്യുന്നത്.