ചെന്നെ : നീറ്റ് പരീക്ഷാപേടിയിൽ ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദർശിനി (21) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എൻട്രൻസ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു. മേയിൽ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്‌തത്. കോച്ചിങ് സെന്ററിൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അസ്വസ്ഥയായിരുന്നു. 2021 ൽ 12-ാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ഏവദർശിനി, ഒരു ഡോക്ടറാകുക എന്ന തന്റെ സ്വപ്നത്തെ പിന്തുടരുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയിൽ ഓൺലൈനായും ഓഫ്‌ലൈനായും കോച്ചിംഗ് ക്ലാസുകളിൽ അവൾ പങ്കെടുത്തിരുന്നു.
അച്ഛൻ സെൽവരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം ചൊവ്വാഴ്ച ദേവദർശിനി തന്റെ കോച്ചിംഗ് സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോൾ ദുഃഖിതയായി കാണപ്പെട്ടു. അച്ഛൻ സെൽവരാജ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പേടിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. അന്ന് വൈകുന്നേരം, അവൾ അച്ഛനെ സഹായിക്കാൻ അദ്ദേഹത്തിന്റെ ബേക്കറി സന്ദർശിച്ചു. തുടർന്ന് അവൾ വീട്ടിലേക്ക് മടങ്ങി. കടയിൽ തിരിച്ചെത്താതെ ആയപ്പോൾ അച്ഛൻ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ മറുപടി നൽകിയില്ല. തുടർന്ന് ഭാര്യ ദേവിയെ അന്വേഷിക്കാൻ അയച്ചപ്പോൾ മകൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.