കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. മരട് പോലീസ് സ്റ്റേഷനിൽ ആണ് സൗബിൻ ഷാഹിർ, സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ഹാജരാക്കുക. നേരത്തെ ചോദ്യം ചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട പോലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുകയായിരുന്നു.
ഇന്നും വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം. തങ്ങൾക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ നേരത്തെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ‘മഞ്ഞുമ്മൽ ബോയ്സിന്റെ’ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് തന്നിൽ നിന്ന് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് സൗബിനും കൂട്ടുപ്രതികൾക്ക് എതിരെ പരാതി നൽകിയത്.