പത്തനംതിട്ട : മണിയാർ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കാർബൊറണ്ടം കമ്പനി കെഎസ്ഇബിയുമായുള്ള കരാർ ലംഘിച്ചെന്ന് കണ്ടെത്തൽ. കരാർ ലംഘിച്ചെന്ന് കാണിച്ച് 2022ൽ കെഎസ്ഇബി കമ്പനിക്ക് നൽകിയ നോട്ടീസ് മാധ്യമങ്ങൾക്ക് ലഭിച്ചു. കരാർ നീട്ടിനൽകിയതിനെതിരെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കമ്പനി കരാർ ലംഘിച്ചെന്ന് കണ്ടെത്തൽ പുറത്തുവന്നത്. വൈദ്യുതിക്ക് വില കുറവുള്ള സമയം കമ്പനി വൈദ്യുതി പുറത്തുനിന്ന് വാങ്ങിയെന്നും കണ്ടെത്തൽ. വില കൂടുമ്പോൾ ഉൽപാദിപ്പിച്ച് കെഎസ്ഇബി ഗ്രിഡിലേക്ക് മാറ്റിയ വൈദ്യുതി തിരികെ എടുത്തു. ഇത് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ വ്യവസ്ഥയുടെ ലംഘനമെന്ന് കണ്ടെത്തൽ. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് മണിയാറിൽ നിന്നുള്ള ഊർജ്ജത്തിൻ്റെ പൂർണ്ണമായ വിനിയോഗത്തിന് ശേഷം മാത്രമാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തിയ കമ്പനിക്കാണ് കരാർ 25 വർഷത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനം എടുത്തിരിക്കുന്നത്.
മണിയാറിൽ 12 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയ്ക്കായി 1991 മേയ് 18 നാണ് കെഎസ്ഇബിയും കാർബൊറണ്ടം യൂണിവേഴ്സൽ ലിമിറ്റഡുമായി കരാറിൽ എത്തുന്നത്. ബിൽഡ് ഓൺ ഓപ്പറേറ്റ് ട്രാൻസഫർ വ്യവസ്ഥപ്രകാരം 30 വർഷത്തേയ്ക്കായിരുന്നു കരാർ. 94 ൽ ഉൽപാദനം തുടങ്ങി. കരാർ പ്രകാരം ഈ വർഷം ഡിസംബറിൽ കാലാവധി പൂർത്തിയായി. കരാർകാലം കഴിഞ്ഞാൽ ജനറേറ്റർ ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ അടക്കം സംസ്ഥാനത്തിന് കൈമാറണം. പദ്ധതി ഏറ്റെടുത്ത് കെഎസ്ഇബിയ്ക്ക് കൈമാറണമെന്ന് കാണിച്ച് രണ്ട് വർഷം മുൻപ് തന്നെ ഊർജവകുപ്പിന് കത്തും അയച്ചിരുന്നു. പദ്ധതി 2025 ജനുവരി മുതൽ ഏറ്റെടുക്കണമെങ്കിൽ 21 ദിവസം മുൻപ് നോട്ടീസ് നൽകണം. ഇത് നൽകിയിട്ടില്ല. പിന്നിൽ അഴിയതിയാണെന്നാണ് പ്രതിപക്ഷ ആരോപണം.