കൊച്ചി: സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മത്സ്യമേളയും ഓപ്പൺ ഹൗസും സംഘടിപ്പിക്കുന്നു. മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതൽ ജനീകയമാക്കാൻ ലക്ഷ്യമിട്ടുള്ള മേള ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ സിഎംഎംഫ്ആർഐയിൽ നടക്കും. മീൻ ഉൽപന്നങ്ങൾ, സാങ്കേതികവിദ്യകളുടെയും പ്രദർശനം, ലൈവ് ഫിഷ്, സീഫുഡ് ഫെസ്റ്റ്, ബയർ-സെല്ലർ സംഗമം, ശിൽപശാലകൾ, പരിശീലനം, സംരംഭകത്വ സംഗമം തുടങ്ങിയവയാണ് മേളയിലുള്ളത്. ഓപ്പൺ ഹൗസിന്റെ ഭാഗമായി കടലറിവുകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തും. ആഴക്കടലിന്റെ വിസ്മയകാഴ്ചകൾ സമ്മാനിക്കുന്ന മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി തുറന്നിടും.
ബോധവൽകരണത്തിനൊപ്പം കർഷകർക്ക് വിപണി അവസരം സൃഷ്ടിക്കൽ, പ്രാദേശികമായ സീഫുഡ് വിഭവങ്ങൽ പരിചയപ്പെടുത്തൽ, ഫിഷറീസ് മേഖലയിലെ സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയും മേളയുടെ ലക്ഷ്യങ്ങളാണ്. വിവിധ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത മത്സ്യബന്ധന മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സ്യകർഷകരും കർഷക ഉൽപാദക സംഘങ്ങളും എത്തിക്കുന്ന മത്സ്യ മൂല്യവർധിത ഉൽപന്നങ്ങൾ മേളയിലുണ്ടാകും. ലക്ഷദ്വീപിലെ തനത് വിഭവങ്ങൾ, മത്സ്യ-ചെമ്മീൻ-ഞണ്ട്-കക്കവർഗയിനങ്ങളുമായി ഒരുക്കുന്ന സീഫുഡ് ഫെസ്റ്റ് പ്രധാന ആകർഷണമാണ്.
ബയർ-സെല്ലർ സംഗമത്തിൽ മത്സ്യ-കാർഷിക ഉൽപാദകരും വിതരണക്കാരും തമ്മിലുള്ള വ്യാപാര ഇടപാടുകൾക്ക് അവസരമുണ്ടാകും. സിഎംഎഫ്ആർഐയുടെ ഗവേഷണ പ്രവർത്തനങ്ങളെ കുറിച്ചും കടൽജൈവവൈവിധ്യ സംരക്ഷണത്തെ കുറിച്ചും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ബോധവൽകരിക്കുന്നത് ലക്ഷ്യമിട്ടാണ് ഓപ്പൺ ഹൗസ് നടത്തുന്നത്. കർഷകർ, മത്സ്യത്തൊഴിലാളികൾ, മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വയംസഹായക സംഘങ്ങൾ, മത്സ്യപ്രേമികൾ, സംരംഭകർ തുടങ്ങി എല്ലാവർക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിലാണ് മേള ഒരുക്കുന്നതെന്ന് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.