തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി. രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ഒളശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മുരളിധരൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റും ചമയക്കൊടിയേറ്റും നടന്നു. 20ന് രാവിലെ 9.30ന് നാരീപൂജ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി സ്ത്രീകളുടെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും.
നാരീപൂജ ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. 26ന് രാവിലെ 9ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3ന് കാവുംഭാഗം ഏറങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര നടക്കും. സമാപന ദിവസമായ 27ന് കാവടി -കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും. പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി, സെക്രട്ടറി പി.കെ.സ്വാമിനാഥൻ, ബിനു കെ.എസ് എന്നിവർ നേത്യത്വം നൽകും.