ചെന്നൈ: മദ്രാസ് ഐഐടിയിൽ ഇരുപതുകാരിയായ വിദ്യാർഥിനിക്കെതിരെ ലൈംഗിക പീഡനം. സംഭവത്തിൽ മുംബൈ സ്വദേശിയും ഫുഡ് കോർട്ട് ജീവനക്കാരനുമായ റോഷൻ കുമാർ (22) അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി 7.30-ന് വിദ്യാർഥിനി കാമ്പസിലൂടെ നടന്നുപോകവേയാണ് സംഭവം. sവിദ്യാർഥിനി നിലവിളിച്ചതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കോട്ടൂർപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഐഐടി സമുച്ചയത്തിലെ ‘മുംബൈ ചാറ്റ്’ എന്ന ഫുഡ് കോർട്ടിലാണ് റോഷൻ ജോലിചെയ്യുന്നത്. റോഷൻ വ്യാഴാഴ്ച ജോലിക്ക് പോയിരുന്നില്ല. സുഖമില്ലെന്നറിയിച്ച് മുറിയിൽത്തന്നെ കഴിയുകയായിരുന്നു.
രാത്രിയോടെ പുറത്തിറങ്ങിയ റോഷൻ വിദ്യാർഥിനിയെ പിന്തുടരുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോഷൻ കുമാറിനെ അറസ്റ്റുചെയ്തതെന്ന് കോട്ടൂർപുരം പോലീസ് പറഞ്ഞു. ലൈംഗികപീഡനവുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഐഐടി കാമ്പസിലെ ഫുഡ് കോർട്ടുകളിൽ ജോലിചെയ്യുന്നവരുടെ പേരുവിവരങ്ങൾ ഐഐടി അധികൃതരുടെ പക്കലുണ്ടോയെന്നും അന്വേഷിക്കും.
ഈ വർഷം ജനുവരി 14-ന് കാമ്പസിൽ തരമണി-വേളാച്ചേരി റോഡിലേക്ക് ചായ കുടിക്കാനിറങ്ങിയ ഐഐടി ഗവേഷണ വിദ്യാർഥിനിയെ ഇതരസംസ്ഥാന ജീവനക്കാരൻ പീഡിപ്പിച്ചിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയും കടയിലെ ജീവനക്കാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു. മദ്രാസ് ഐഐടിയിൽ 2022 ജൂണിലും കാമ്പസിനുള്ളിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടിരുന്നു. വിദ്യാർഥിനിയെ അടിച്ചു പരിക്കേല്പിച്ച ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നിർമാണത്തൊഴിലാളി അറസ്റ്റിലായി.