കോന്നി : കോന്നി ആനത്താവളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഗജരാജ പേപ്പർ നിർമ്മാണ യൂണിറ്റ് പൂർണ്ണമായി അവസാനിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. കേരളത്തിലെ തന്നെ ആദ്യ സംരംഭമായ പരിസ്ഥിതി സൗഹൃദ ഗജരാജ ഹാൻഡ് മെയ്ഡ് റീ സൈക്കിൾ പേപ്പർ നിർമ്മാണ യൂണിറ്റ് ആദ്യ ഘട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ആദ്യ ഘട്ടത്തിൽ കോന്നി ആന താവളത്തിലെ ഏഴ് ആനകളിൽ നിന്നും ശേഖരിക്കുന്ന ആനപ്പിണ്ടം ആയിരുന്നു പേപ്പർ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. ആന പിണ്ഡത്തിൽ നിന്നും നിർമ്മിക്കുന്ന ഫയലുകൾ വനം വകുപ്പ് ഓഫീസുകളിലേക്കും മറ്റ് ഓഫീസുകളിലേക്കും ആണ് ഉപയോഗിച്ചിരുന്നത്. തുടക്കത്തിൽ കാർഡ് ബോർഡുകളും പിന്നീട് പേപ്പറുകളും നിർമ്മിക്കാൻ ആയിരുന്നു പദ്ധതി.
ആനപ്പിണ്ടം നിർമ്മിച്ചതിനു ശേഷം അധികം വരുന്ന പിണ്ടം ജൈവ ഗ്യാസ് ആക്കി മാറ്റി ഇത് ആനകൾക്ക് ഭക്ഷണം പാകം ചെയ്യുവാൻ ഉപയോഗിക്കുവാനും പദ്ധതി ഉണ്ടായിരുന്നു. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്. എന്നാൽ ശാരീരിക അസ്വസ്‌തതകൾ മൂലം ഇദ്ദേഹത്തിന് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ യുണിറ്റ് നാശാവസ്ഥയിൽ ആവുകയും പ്രവർത്തനം നിലക്കുകയും ചെയ്‌തു. പിന്നീട് ഇതു പുനസ്ഥാപിക്കുവാനുള്ള നടപടികൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ലക്ഷകണക്കിന് രൂപയുടെ യന്ത്രങ്ങളും തുരുമ്പെടുത്തു. ഈ കെട്ടിടം ഹണി പ്രോസസിംഗ് യൂണിറ്റ് ആക്കി മാറ്റാൻ ആണ് തീരുമാനം. എന്നാൽ നിലവിലുള്ള പദ്ധതി മെച്ചപ്പെടുത്താതെ ഉപേക്ഷിച്ച് ഈ കെട്ടിടം ഹണി പ്രോസസിംഗ് കേന്ദ്രമാക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.