പത്തനംതിട്ട : പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ വന ഭൂമിയാണെന്ന് കാണിക്കുന്ന ഉപഗ്രഹ റിപ്പോർട്ട് സുപ്രീം കോടതിക്ക് ഇന്നലെ കൈമാറിയതിനുശേഷം പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് വനംവകുപ്പിന് അവകാശവാദം ഇല്ലെന്ന വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചനയാണെന്ന് ആന്റോ ആന്റണി എം. പി പറഞ്ഞു. പിഴവുണ്ട് എന്ന് മന്ത്രി സമ്മതിച്ച ഭൂപടം എന്തിനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത് എന്നുള്ളതിന് മന്ത്രി മറുപടി പറയണം.
എയ്ഞ്ചൽവാലിയുടേതിന് സമാനമായി 70 വർഷങ്ങൾക്കു മുൻപ് സർക്കാർ ഭക്ഷ്യോത്പാദനത്തിനുവേണ്ടി കുടിയിരുത്തിയ ആലപ്രയിലെ നൂറുകണക്കിന് കർഷകർക്ക് പട്ടയം നിഷേധിക്കുകയും പൊന്തൻപുഴ വനം സ്വകാര്യ വ്യക്തിക്ക് നൽകുന്നതിന് അനുകൂലമായി വിധി വരുവാൻ സഹായിക്കുകയും ചെയ്ത ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലയിൽ എയ്ഞ്ചൽ വാലിയിൽ വരുമ്പോൾ ആലപ്രയിൽ കൂടി വന്ന് അവിടുത്തെ കർഷകരെ കൂടി കാണണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിക്കുശേഷം ലഭിച്ച മൂന്നുമാസക്കാലം ഗവൺമെന്റ് എന്ത് ചെയ്തു എന്നതുകൂടി ജനങ്ങളോട് തുറന്നു പറയണം.
സുപ്രീം കോടതി വിധിയോടെ ബഫർസോണായി മാറിയ പ്രദേശങ്ങൾ അതേപടിയും എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ വനഭൂമിയാക്കിയും സംസ്ഥാന ഗവൺമെന്റ് ഉപഗ്രഹ സർവ്വേ നടത്തി റിപ്പോർട്ട് ആയി ഇപ്പോൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ബഫർ സോണിലും വനമേഖലയിലും അകപ്പെട്ട കർഷകരുമായി സംവദിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ മാസം ആറാം തീയതി രാവിലെ 10.30 ന് എയ്ഞ്ചൽ വാലിയിലും 2.30 ന് ചിറ്റാറിലും എത്തും. എയ്ഞ്ചൽവാലി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന ജനകീയ സദസ്സിൽ കർഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തും.
വനമേഖലയിൽ ഉൾപ്പെട്ട എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശത്തെ കർഷകരെയും ബഫർസോണിൽ ഉൾപ്പെട്ട മലയോര മേഖലയിലെ കർഷകർക്കും വേണ്ടി ആരംഭിക്കുന്ന അതിശക്തമായ സമര പോരാട്ടങ്ങളുടെ മുന്നോടിയായിട്ടാണ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. ഇന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധി മുഴുവൻ സംസ്ഥാന ഗവൺമെന്റിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇതേ പ്രശ്നം ഉയർന്നു വന്നപ്പോൾ ഉമ്മൻ വി. ഉമ്മൻ കമ്മീഷനെ നിയോഗിച്ചു. വനം, റവന്യൂ സർവേ ഡിപ്പാർട്ട്മെന്റ്കളുടെ 1500 ഉദ്യോഗസ്ഥരുടെ സേവനം പൂർണമായി ഈ കമ്മീഷന് വിട്ടുകൊടുത്തും കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള മേഖലയിലെ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തി അന്തിമമായി കേന്ദ്രസർക്കാരിൽ സമർപ്പിച്ച റിപ്പോർട്ട് വനം മാത്രം പരിസ്ഥിതി ലോലം എന്നുള്ളതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മൻമോഹൻ സിംഗ് ഗവൺമെന്റ് വനം മാത്രം പരിസ്ഥിതി ലോലമാക്കിക്കൊണ്ട് കാർഷിക മേഖലകളെ സമ്പൂർണ്ണമായി പരിസ്ഥിതി ലോല പ്രദേശത്തു നിന്നും ഒഴിവാക്കി കേന്ദ്രസർക്കാർ ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്.
ആ വിജ്ഞാപനം അന്തിമ വിജ്ഞാപനമാക്കാൻ കേന്ദ്രസർക്കാരിന് എട്ടുവർഷം കഴിഞ്ഞിട്ടും സാധിച്ചില്ല. അന്ന് ഉമ്മൻചാണ്ടി സർക്കാർ എടുത്ത തീരുമാനത്തിൽ വെള്ളം ചേർത്ത് ഖനന മാഫിയയെ സഹായിക്കാൻ പുറപ്പെട്ടതാണ് 2018 ൽ സംസ്ഥാന ഗവൺമെന്റിന്റെ പുതിയ ഉത്തരവിലൂടെ പുറത്തുവന്നത്. അതിൽ 947 സ്ക്വയർ കിലോമീറ്റർ വനഭൂമിയെ പരിസ്ഥിതിലോല മേഖല എന്നാക്കി പകരം 184000 ഏക്കർ കൃഷിഭൂമി പരിസ്ഥിതിലോലമാക്കി. അതിനുശേഷം 2019ൽ സംസ്ഥാന ഗവൺമെന്റ് ക്യാബിനറ്റ് യോഗം ചേർന്ന് വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാക്കാൻ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും കേസ് നിലനിൽക്കുന്ന സുപ്രീംകോടതിയെയും അറിയിച്ചു. അങ്ങനെയാണ് സുപ്രീംകോടതി വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുശേഷം മൂന്നുമാസത്തെ സാവകാശം സംസ്ഥാന ഗവണ്മെന്റിന് കൊടുത്തു.
ആ മൂന്നുമാസം കിട്ടിയ സാവകാശം ഗവൺമെന്റ് പാഴാക്കിക്കളഞ്ഞു. ഇതിനുവേണ്ടി ഗവൺമെന്റ് നിയോഗിച്ച കമ്മീഷൻ ഒരു സ്ഥലത്തും നേരിട്ട് പോയില്ല. ഉപഗ്രഹ സർവേ വഴി തയ്യാറാക്കിയ ആദ്യ റിപ്പോർട്ട് നിലവിലുള്ളതിനേക്കാൾ കൂടുതൽ പ്രദേശം പരിസ്ഥിതിലോലമാക്കി. പിന്നീട് വനംവകുപ്പിനെ സർവ്വേയ്ക്ക് നിയോഗിച്ചു. അത് കൂടുതൽ മേഖലകളെ പരിസ്ഥിതി ലോലമാക്കിക്കൊണ്ട് റിപ്പോർട്ട് പുറത്തുവിട്ടു. മൂന്നാമത്തെ സർവ്വേയും ഉപഗ്രഹ സർവേ ആയിരുന്നു. ഈ സർവ്വേ എല്ലാം നിലവിലുള്ള അവസ്ഥകളെ കൂടുതൽ വഷളാക്കാനെ സഹായിച്ചുള്ളൂ. ഈ മൂന്ന് സർവേകൾ ചേർന്നാണ് 70 വർഷമായി ജനങ്ങൾ താമസിക്കുന്ന എയ്ഞ്ചൽ വാലി, പമ്പാവാലി പ്രദേശങ്ങളെ വനം ആക്കി മാറ്റിയത്.
ബഫർസോണിന് കുഴപ്പമില്ല എന്നാണ് ഇപ്പോൾ ഭരണകക്ഷിക്കാർ പറയുന്നത്. ബഫർ സോണിൽ വീടുവെയ്ക്കാം, കൃഷി ചെയ്യാം എന്നൊക്കെയാണ് അവർ പറയുന്നത്. വീടുവെയ്ക്കാൻ പറ്റില്ല എന്ന് മാത്രമല്ല ഒരു കിണർ കുഴിക്കുവാനോ കക്കൂസ് കെട്ടാനോ പോലും ഡി എഫ് ഓയുടെ അനുമതി വേണമെന്ന് കാര്യം അവർ മറച്ചുവയ്ക്കുകയാണ്. ബഫർസോൺ തുറന്ന ജയിൽ പോലെയാണ്. തുറന്ന ജയിലിൽ എന്തുചെയ്യണമെങ്കിലും ജയിൽ സൂപ്രണ്ടിന്റെ അനുമതി വേണം, ബഫർ സോണിൽ ഡി. എഫ്. ഓയുടെയും. കോഴിയെ വളർത്താൻ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണ് പാവപ്പെട്ട കർഷകരെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കയ്യിൽ ഏൽപ്പിക്കുന്നത്. ഇതെല്ലാം അന്യഗ്രഹത്തിൽ നിന്നും വന്ന് ആരോ ചെയ്തതാണ് എന്ന നിലയിലാണ് ഇവിടുത്തെ ഗവൺമെന്റ് പ്രതികരിക്കുന്നത്. ഇതെല്ലാം ചെയ്തത് ഇന്ന് ഭരിക്കുന്ന ഗവൺമെന്റ് ആണ്.
എയ്ഞ്ചൽ വാലി പമ്പാവാലി പ്രദേശങ്ങളിൽ തലമുറകളായി വർഷങ്ങളോളം താമസിക്കുന്ന കൃഷിക്കാരുടെ ഭൂമി വനഭൂമി ആക്കിയത് അറിഞ്ഞ് സമാധാനപരമായ ജനാധിപത്യപരമായി പ്രതിഷേധിച്ച കർഷകർക്കെതിരെ ജാമ്യമില്ല വകുപ്പ് അനുസരിച്ച് 70 നു മുകളിൽ കള്ളക്കേസുകളാണ് ഈ ഗവൺമെന്റ് എടുത്തത്. ഗവൺമെന്റിനോട് ഞങ്ങൾ അസന്നിഗ്ധമായി പറയുന്നു, കൃഷിക്കാർക്കും കർഷകർക്കും എതിരെ എടുത്ത കേസുകൾ ഇന്നുതന്നെ പിൻവലിച്ചിരിക്കണം. പിൻവലിച്ചില്ലെങ്കിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരും. പാവപ്പെട്ട കൃഷിക്കാരെ വനപാലകർക്കും കള്ള കേസുകൾക്കും മുന്നിൽ എറിഞ്ഞു കൊടുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. കർഷകരോട് ഒരു ശതമാനം എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ കേസ് ഇന്നുതന്നെ പിൻവലിച്ചിരിക്കണം. അല്ലായെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.