തിരുവനന്തപുരം : രാഷ്ട്രപതിയുടെ പദവിയില്‍ എത്തിയ ആദ്യത്തെ മലയാളിയുടെ ഓര്‍മ്മ ദിനങ്ങള്‍ ഇങ്ങനെ ഒതുങ്ങിപ്പോയത് കൃത്യമായ ജാതിബോധം പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെയാണ് കേരളം അദ്ദേഹത്തെ മറന്നു പോകുന്നതെന്നാണ് ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് പറഞ്ഞത്.
രാഷ്ട്രപതിയുടെ പദവിയില്‍ എത്തിയ ഏക മലയാളിയുടെ നൂറ്റിയൊന്നാം ജന്മദിനം ആയിരുന്നു ഇന്ന്. എന്നാല്‍ അദ്ദേഹം ജനിച്ചുവളര്‍ന്ന കേരളത്തിന് ഓര്‍മ്മയേയില്ല ആ ദിനം. കേരള സര്‍ക്കാറോ മലയാള മാധ്യമങ്ങളോ ഓര്‍ക്കാത്ത നാരായണന്റെ ജന്മശതാബ്ദി ആയിരുന്നു കഴിഞ്ഞ വര്‍ഷം ഈ ദിവസം. കൊവിഡ് കാരണം മാറ്റിവെച്ച ജന്മശതാബ്ദി ആഘോഷം ഈ വര്‍ഷം നടത്താനായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശമായ ഉഴവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജന്മ ശതാബ്ദി ആഘോഷത്തിനു പകരം പാലായിലെ ഒരു ഓഡിറ്റോറിയത്തില്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ മാത്രം പങ്കെടുത്ത ഒരു യോഗം മാത്രം നടന്നു.
ദളിതനായത് കൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ആരും ഓര്‍ത്തെടുക്കാത്തത്. അറിയപ്പെടാത്ത നേതാക്കന്മാരെക്കുറിച്ച് അനുസ്മരണ യോഗങ്ങളും പത്രക്കുറിപ്പുകളും തയ്യാറാക്കി ആഘോഷിക്കുന്ന നാടാണിത്. കടലും കടലാടിയും പോലെയുള്ള വ്യത്യാസമുണ്ട് അവരും കെ ആര്‍ നാരായണനും തമ്മില്‍.
ഇന്ത്യയുടെ പത്താമത്തെ പ്രസിഡന്റായിരുന്നു കെ.ആര്‍ നാരായണന്‍. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലും ഇന്ത്യയെ നയിച്ചത് കെ.ആര്‍ നാരായണന്‍ ആയിരുന്നു. ഉപരാഷ്ട്രപതിയില്‍ നിന്നും നേരിട്ട് രാഷ്ട്രപതിയിലേക്ക് നാമനിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നോമിനേഷനെ എതിര്‍ക്കാന്‍ പ്രബല ശക്തികള്‍ ആരുമില്ലായിരുന്നു. സമര്‍ത്ഥനായ നയതന്ത്രജ്ഞന്‍ എന്നായിരുന്നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നിട്ടും അദ്ദേഹത്തിനൊപ്പം ഇന്ത്യയെ നയിച്ച പ്രഥമ പൗരന്‍മാര്‍ അനുസ്മരണക്കുറിപ്പുകളില്‍ ആഘോഷിക്കപ്പെടുമ്പോള്‍ അദ്ദേഹം മാത്രമെങ്ങനെയാണ് മറവിയിലേക്ക് മറയുന്നത്?
1920 ഫെബ്രുവരി നാലിനായിരുന്നു കോട്ടയം ജില്ലയിലെ ഉഴവൂരില്‍ പെരുവന്താനം വീട്ടില്‍ കോച്ചേരില്‍ രാമന്‍ വൈദ്യരുടെയും പുന്നതതുറ വീട്ടില്‍ പപ്പായിയമ്മയുടെയും എഴ് മക്കളില്‍ ഒരാളായി കോച്ചേരില്‍ രാമന്‍ നാരായണന്‍ എന്ന കെ. ആര്‍ നാരായണന്‍ പിറന്നത്. എന്നാല്‍ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പതിവുള്ളതു പോലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജന്മദിനം ഒക്‌ടോബര്‍ 27നായിരുന്നു. ഔദ്യോഗിക ജന്മമദിനമാണ് അദ്ദേഹത്തിന്റെ ജന്മദിനമായി ആചരിച്ചു വരുന്നത്.
16 വര്‍ഷം മുമ്പാണ് കെ.ആര്‍ നാരായണന്‍ മരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു പ്രതിമപോലും ജന്മനാട്ടിലില്ല. ഭാര്യയുടെയും മക്കളുടെയും ആഗ്രഹപ്രകാരം കോച്ചേരില്‍ തറവാട്ടിലെ സ്മൃതിമണ്ഡപത്തില്‍ ചിതാഭസ്മം സൂക്ഷിച്ചിട്ടുണ്ട്. ഈ സ്മൃതിമണ്ഡപം അടക്കം അദ്ദേഹത്തിന്റെ തറവാട് വീട് സംരക്ഷിക്കുമെന്ന് നിയമസഭാ സ്പീക്കറായിരിക്കെ ഇപ്പോഴത്തെ പട്ടികജാതി പട്ടിവര്‍ഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്‍ ഇവിയെത്തിയപ്പോള്‍ പറഞ്ഞിരുന്നു. കോട്ടയത്തെ കോഴായിലുള്ള നൂറ് ഏക്കറില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി കാര്‍ഷിക സര്‍വകലാശാല അടക്കം പലതും സ്ഥാപിക്കുമെന്നും വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും നടപ്പായില്ല.