കൊച്ചി : തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, ഇടതുമുന്നണി സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭാ മുന്‍ വക്താവും സത്യദീപം എഡിറ്ററുമായ ഫാ.പോള്‍ തേലക്കാട്ട്. വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയാണ് തൃക്കാക്കര ഫലമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നല്ല മാതൃകയാണിത്. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഇക്കാര്യം സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നു.
പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമ്പോള്‍ വിവേകപരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങള്‍ മുഖം തിരിച്ചതിന്റെ നേര്‍ചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൗരവമായ ഒരു വിഷയവും ചര്‍ച്ചയായില്ല. നിസാര കാര്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു. മതപരമോ ജാതിയോ, വര്‍ഗീയമോ ആയ പ്രശ്‌നങ്ങളില്‍ മാത്രം തലകുത്തി മറിയുന്ന ഒരു അന്തരീക്ഷം ഉണ്ടായത് ഗുണകരമല്ല. സിപിഎമ്മും ബിജെപിയും മതത്തിന്റെ കാര്‍ഡ് എടുത്ത് കളിച്ച് ഇപ്പോഴത്തെ വര്‍ഗീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണങ്ങളിലൂടെ നടക്കാനുള്ള ശ്രമമാണ് നടത്തിയത്. ഈ നീക്കം തിരിച്ചടിക്കുയാണ് ചെയ്തതെന്ന് തേലക്കാട് വ്യക്തമാക്കി.
മതത്തിന്റെ കാര്‍ഡ് എടുത്ത് കളിച്ചത് മൂലം വിപരീത ഫലമാണ് ഉണ്ടായത്. എന്തുകൊണ്ടാണ് ഈ നീക്കം നടത്തിയതെന്ന് ആലോചിക്കേണ്ടതാണ്. തൃക്കാക്കര മണ്ഡലത്തിലെ ആളുകള്‍ മാറി. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നിന്ന് എത്തിയ വ്യത്യസ്തമായ ആളുകളാണ് തൃക്കാക്കര മണ്ഡലത്തില്‍ വന്ന് താമസിക്കുന്നത്. ഈ ആളുകള്‍ വളരെ വിദ്യാഭ്യാസമുള്ളവരും പരിഷ്‌കൃതരുമാണ്. ഇവര്‍ നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിവേകത്തോടെ കാണുന്നവരാണെന്നും തേലക്കാട് കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തിലെ വിദ്യാസമ്പന്നരും പരിഷ്‌കൃതരുമായ ആളുകള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയുള്ള നീക്കത്തിന് കൂട്ട് നില്‍ക്കില്ല. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമുണ്ട്. ജനാധിപത്യം ജനാധിപത്യമായി മാറണമെങ്കില്‍ മതത്തില്‍ നിന്നും അകന്ന് നില്‍ക്കണം. ഈ അകന്ന് നില്‍പ്പ് ഉണ്ടായില്ലെങ്കില്‍ ഉണ്ടാക്കണമെന്നും ഫാദര്‍ പോള്‍ തേലക്കാട് പറഞ്ഞു.
നേരത്തെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ വിമര്‍ശനവുമായി തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കള്‍ സീറോ മലബാര്‍ സഭയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു. തങ്ങളിടപെട്ടില്ലെന്ന് പറഞ്ഞ് ജോര്‍ജ് ആലഞ്ചേരി വാര്‍ത്താക്കുറിപ്പിറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പോള്‍ തേലക്കാട്ട് പറഞ്ഞിരുന്നു.
സിപിഎം സ്ഥാനാര്‍ത്ഥി പുരോഹിതരെ ഒപ്പമിരുത്തി സഭയുടെ സ്ഥാപനത്തില്‍ വെച്ച് വാര്‍ത്താ സമ്മേളനം നടത്തിയത് ശരിയല്ലായിരുന്നു. സെക്കുലര്‍ നിലപാടുണ്ടെന്ന് പറയുന്ന സി പി എം അങ്ങനെ ചെയ്യരുതായിരുന്നു. സംഭവിച്ച പിശക് പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സഭയും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ആരോഗ്യകരമായ അകല്‍ച്ചയുണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധപുലര്‍ത്തേണ്ടിയിരുന്നു. യാദൃശ്ചികമായി സംഭവിച്ചതാകാം എന്നാണ് കരുതിയതെങ്കിലും അത് പുറത്തേക്ക് നല്‍കുന്ന സന്ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും ഫാ.പോള്‍ തേലക്കാട്ട് വിമര്‍ശിച്ചിരുന്നു.
സെക്കുലര്‍ പാര്‍ട്ടി എന്ന് പറയുന്ന സിപിഎം ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അന്ന് ഫോ.പോള്‍ തേലക്കാട്ട് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയ ചടങ്ങ് മതത്തിന്റെ സ്ഥാപനത്തില്‍ വെച്ച് നടക്കുമ്ബോള്‍ അവര്‍ സെക്കുലറിസത്തോട് വിടപറയുന്നു എന്ന ആരോപണമുണ്ടാകും. അത്തരമൊരു സാഹചര്യമുണ്ടാകുന്നതില്‍ നിന്ന് അവര്‍ മാറി നില്‍ക്കേണ്ടതായിരുന്നുവെന്നാണ് പറഞ്ഞതിന്റെ അര്‍ഥം. മതത്തില്‍ നിന്ന് മാറി നില്‍ക്കുകയെന്നത് ഭരണഘടനയില്‍ പറയുന്ന കാര്യമാണ്.
എല്ലാ മത വിഭാഗങ്ങളേയും മതവും വിശ്വാസവുമില്ലാത്തവരേയും പ്രതിനിധീകരിക്കേണ്ടവരാണ് സര്‍ക്കാര്‍. അപ്പോള്‍ സിപിഎം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ ആണ് ഭരിക്കുന്നത്. അതുകൊണ്ടാണ് ജാഗ്രത വേണമായിരുന്നുവെന്ന് പറയുന്നത്. വിവിധ സമുദായങ്ങളിലേക്ക് ഈ ചിത്രം എത്തുന്നതാണ്. അതിനാലാണ് ശ്രദ്ധ വേണമെന്ന് പറഞ്ഞതെന്നും ഫാ.പോള്‍ തേലക്കാട്ട് അന്ന് വിശദീകരിച്ചിരുന്നു.