റാന്നി : റോഡ് ഉന്നത നിലവാരത്തിലെത്തിയതോടെ വലിയ കലുങ്ക് കനാല്‍പാലത്തിന്‍റെ ഉയരത്തെകുറിച്ചു നാട്ടുകാര്‍ ഉന്നയിച്ച ആശങ്ക അസ്ഥാനത്തായില്ല. ഇതുവഴിയെത്തിയ വലിയ ചരക്കു ലോറി വീണ്ടും പാലത്തിനടിയിലൂടെ കടന്നു പോകുവാനാവാതെ കുടുങ്ങി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വലിയകലുങ്കിനും ഡിപ്പോപടിക്കുമിടയിലെ കനാല്‍പാലമാണ് വികസനമെത്തിയതോടെ നാട്ടുകാര്‍ക്ക് ബാധ്യതയായത്. ഒടുവില്‍ ചക്രത്തിലെ വായു അഴിച്ചു വിട്ട് പാലത്തിനടിയില്‍ നിന്നും പുറത്തു കടക്കേണ്ടി വന്നു.
പത്തനംതിട്ട ഭാഗത്തു നിന്നും റാന്നിയിലേക്ക് ചരക്കു കയറ്റി എത്തിയ വലിയ ലോറിയാണ് മറുവശം കടക്കാനാവാതെ കുടുങ്ങിയത്. റോഡ് ഉന്നത നിലവാരത്തിലാക്കുന്നതോടെ കനാല്‍പാലവും റോഡിന്‍റെ ഉപരിതലവും തമ്മിലുള്ള ഉയരം കുറയുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു. ഇത് അന്ന് നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. വലിയ വാഹനങ്ങളുടെ ഗതാഗതത്തെ ഇതു ബാധിക്കുമെന്നുമുള്ള മുന്നറിയിപ്പ് ഇന്നു വീണ്ടും ലോറി കുടുങ്ങിയതോടെ യാഥാര്‍ഥ്യമായി.
റോഡിന്‍റെ ഉപരിതലവും പാലവും തമ്മില്‍ നേരത്തെ തന്നെ ഉയരക്കുറവുണ്ടായിരുന്നു. പുതിയ റോഡു വന്നതോടെ ഇത് വര്‍ദ്ധിച്ചു. ഉയരം വര്‍ദ്ധിപ്പിക്കണമെങ്കില്‍ റോഡ് ഇവിടെ താഴ്ത്തണം. താഴ്ത്തിയാല്‍ സമീപത്തെ തോട്ടിലെ വെള്ളം റോഡിലെത്തും. പാലത്തിനിരുവശവും റോഡ് ഉയര്‍ത്തിയാണ് പണിതിരിക്കുന്നത്. പിന്നീടുള്ള പരിഹാരം ഇവിടെ മേല്‍പ്പാമെന്നതായിരുന്നു.ഇത് ഇവിടം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പു മന്ത്രി ശരിവക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ.എസ്.ടി.പി അധികൃതരും കിഫ്ബിയും മേല്‍പ്പാലമെന്ന ആശയം തള്ളി കളയുകയായിരുന്നു. വ്യവസായ മേഖലയേയും ചരക്കു നീക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഇതോടെ വലിയ ചരക്കു വാഹനങ്ങള്‍ക്ക് റാന്നിക്കും പത്തനംതിട്ടക്കുമിടയില്‍ ബദല്‍പാത തേടേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്.