കോന്നി : തണ്ണിതോട്ടിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളുമെല്ലാം വറ്റി വരണ്ടത്തോടെ കുടിവെള്ളത്തിന് മറ്റു മാർഗങ്ങൾ ഇല്ലാതെ വലയുകയാണ് ജനങ്ങൾ. കല്ലാറും വറ്റി വരണ്ടു. തണ്ണിത്തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന ശുദ്ധ ജല പദ്ധതിയാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി. എന്നാൽ പരിമിതികളുടെ നടുവിൽ വീർപ്പ് മുട്ടുകയാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി. മോട്ടോറുകളുടെ ശേഷികുറവും വ്യാസം കുറഞ്ഞ ജലവിതരണ പൈപ്പുകളും സംഭരണ ശേഷി കുറഞ്ഞ ടാങ്കുകളും തണ്ണിത്തോട് ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പോരായ്മകളാണ്.
മോട്ടോറും പമ്പ് സെറ്റും തകരാറിലായാൽ പകരം പ്രവർത്തിക്കുവാൻ പോലും മറ്റൊന്നില്ല. 2011ൽ ആണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിന് രണ്ട് വർഷം മുൻപ് തേക്കുതോട് മൂഴിക്ക് സമീപം ഇൻഡേക്ക് പമ്പ് ഹൗസ് സ്ഥാപിച്ച് പദ്ധതി ഭാഗികമായി പ്രവർത്തനം ആരംഭിച്ചിരുന്നു. തുടക്കത്തിൽ ഇരുപത് കിലോമീറ്ററോളം ദൂരത്തിൽ പൈപ്പ് ലൈനും അൻപത് പൊതു ടാപ്പുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇരുനൂറ്റൻപത് കിലോമീറ്റർ പൈപ്പ് ലൈനും ആയിരത്തോളം ഗാർഹിക കണക്ഷനുകളും ഇരുനൂറ്റിയൻപത് പൊതു ടാപ്പുകളുമുണ്ട്. എന്നാൽ പൈപ്പ് ലൈനുകൾ വർഷം തോറും വിവിധ പ്രദേശങ്ങളിലേക്ക് ദീർഘിപ്പിച്ചതല്ലാതെ മോട്ടോറിൻ്റെ പ്രവർത്തന ശേഷി വർധിപ്പിക്കുകയോ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുകയോ ചെയ്തില്ല.
ഇത് മൂലം പമ്പിംഗിന് കൂടുതൽ സമയം വേണ്ടി വരുമ്പോൾ കാര്യക്ഷമമായ ശുദ്ധജല വിതരണം സാധിക്കാതെ വരുന്നു. പദ്ധതിയുടെ തുടക്കത്തിൽ ഇൻടേക്ക് പമ്പ് ഹൗസിൽ പറക്കുളം, മൂർത്തിമൺ, കരിമാൻതോട് എന്നിവടങ്ങളിലും പറക്കുളം ബൂസ്റ്റർ പമ്പ് ഹൗസിലും രണ്ട് സെറ്റ് പമ്പും മോട്ടോറും ഉണ്ടായിരുന്നു. പിന്നീട് തകരാറിനെ തുടർന്ന് ബൂസ്റ്റർ പമ്പ് ഹൗസുകളിൽ ഓരോ മോട്ടോർ വീതമായി. രണ്ട് വർഷം മുൻപ് കരിമാൻതോടിന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതോടെ കരിമാൻതോട്, മൂർത്തിമൺ എന്നിവടങ്ങളിലേക്ക് ഒരേ മോട്ടറിൽ നിന്ന് വെള്ളം മാറിമാറി പമ്പ് ചെയ്യുകയാണ്. എന്നാൽ ഇത് വേനൽ കാലത്തെ ശുദ്ധജല ക്ഷാമം നേരിടാൻ പര്യാപ്തമല്ല. സുഗമമായ ജലവിതരണത്തിന് കാലഹരണപ്പെട്ട ഈ ശുദ്ധജല പദ്ധതി പദ്ധതി ഏറെ മാറ്റങ്ങൾ വരുത്തി നവീകരിക്കുകയോ തണ്ണിത്തോട് മേഖലയിലേക്ക് കുടിവെള്ളമെത്തിക്കാൻ തണ്ണിത്തോട് മൂഴിയിൽ പുതിയ ശുദ്ധജല പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.