കൊച്ചി : നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാവി കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ (ഐഎസ്വിഐആര്‍) 25-ാമത് വാര്‍ഷിക ദേശീയ സമ്മേളനം സമാപിച്ചു. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി രോഗനിര്‍ണയത്തിനുപുറമേ ചികിത്സാ നടപടികളും ഉള്‍ക്കൊള്ളുന്ന വൈദഗ്ദ്ധ്യമുള്ള മേഖലയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.കെ ശൈലജ എം.എല്‍.എ പറഞ്ഞു. ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുമ്പോഴും അവയുടെ അത്യാവശ്യമില്ലാത്ത ഉപയോഗം ഒഴിവാക്കേണ്ടതുണ്ടെന്നും എംഎല്‍എ പ്രതികരിച്ചു.
സമ്മേളനത്തിന്റെ ഉടഘടന ചടങ്ങിൽ ദക്ഷിണ നാവിക കമാന്‍ഡിലെ കമാന്‍ഡ് മെഡിക്കല്‍ ഓഫീസര്‍ സര്‍ജന്‍ റിയര്‍ അഡ്മിറല്‍ രജത് ശുക്ല മുഖ്യാതിഥിയായിരുന്നു. സെന്‍ട്രല്‍ റീജിയണിലെ പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ എന്‍.ആര്‍. ഗിരി അനുസ്മരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു. സമ്മേളനം ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി മേഖലയിലെ ഗവേഷണ സാധ്യതകള്‍ വിശദമായി ചർച്ച ചെയ്തതോടൊപ്പം അതിന്റെ ഭാവിയെക്കുറിച്ചും ആരോഗ്യപരമായ പ്രയോജനങ്ങളെക്കുറിച്ചും ആരോഗ്യരംഗത്തെ പ്രമുഖര്‍ വേദിയിലുയര്‍ത്തി. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ സംരക്ഷണ രംഗത്ത് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ സ്വാധീനം എടുത്തുകാണിക്കുന്ന ഒരു പ്രത്യേക വീഡിയോയും പ്രദര്‍ശിപ്പിച്ചു. ഐഎസ്വിആർ പ്രസിഡന്റ് ഡോ. ശ്യാംകുമാര്‍ എന്‍. കേശവ, ഐഎസ്വിഐആര്‍ സെക്രട്ടറി ഡോ. അജിത് യാദവ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശ്രീകാന്ത് മൂര്‍ത്തി, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. രോഹിത് പി.വി. നായര്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.