കൊച്ചി : അഹിംസയും ദൃഢനിശ്ചയവും കൊണ്ട് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജിയുടെ 152-ാം ജന്മദിനം ഇന്ന്. ബ്രിട്ടിഷ് അധികാരികള്‍ക്ക് മുമ്പില്‍ അഹിംസയും ദൃഢമായ നിലപാടുകളും കൊണ്ട് സ്വതന്ത്രതയുടെ അനന്ത വിഹായസ്സിലേയ്ക്ക് ഭാരത ജനതയെ കൈപിടിച്ചു കയറ്റി. രാജ്യത്തിന്റെ പ്രധിഷേധത്തെ എല്ലായ്‌പ്പോഴും ഗാന്ധിജി തന്നെയാണ് പ്രതിനിധാനം ചെയ്തത്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം യാത്ര ചെയ്യുന്നത്.
ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയില്‍ എതിരാളികളുടെ നേര്‍ക്ക് തൊടുത്തു വിട്ട തന്ത്രമാണ് ഗാന്ധിജി അവലംബിച്ചത്. മറ്റാര്‍ക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത വിധമായിരുന്നു ആ ജീവിതം. ജീവിതത്തിലുടനീളം ഒരിക്കല്‍ പോലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച അഹിംസ എന്ന തത്വം ജീവിതത്തിന്റെ സന്ദേശമായി വരും തലമുറകളിലേയ്ക്ക് പകരാനായി മാറ്റി വെച്ചുകൊണ്ടാണ് ഗാന്ധിജി ഭാരതത്തോട് വിടചൊല്ലിയത്.
ഇങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു ആ ജീവിതം. ആ സത്യാന്വേഷണത്തിനാണ് 1948 ജനുവരി 30ന് നാഥുറാം ഗോഡ്സേ എന്ന മതഭ്രാന്തന്‍ അവസാനമിട്ടത്. ഗോഡ്സേയുടെ വെടിയുണ്ടകള്‍ ചെന്നുതറച്ചത് ഒരു ജനതയുടെ ആത്മാവിലായിരുന്നു.