റാഞ്ചി : സ്പാനിഷ് യുവതിക്ക് പിന്നാലെ ജാർഖണ്ഡിൽ വീണ്ടും കൂട്ടബലാത്സംഗം. പലാമു ജില്ലയിൽ 21 കാരിയായ സ്റ്റേജ് കലാകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയെ സഹപ്രവർത്തകരായ മൂന്ന് പേർ ചേർന്ന് ലഹരി പാനീയം നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയാണെന്നാണ് പരാതി.രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. പ്രതികൾ മൂന്നുപേരും പലാമു ജില്ലയിൽ നിന്നുള്ളവരാണെന്നും പോലീസ് പറയുന്നു.
റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂരിലെ റോഡിലാണ് സംഭവം നടന്നത്. പീഡനത്തിന് ശേഷം അബോധാവസ്ഥയിലായ യുവതിയ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ചത്തീസ്ഗഢ് സ്വദേശിയായ താൻ ഒരു ഓർക്കസ്ട്ര പരിപാടിയിൽ പങ്കെടുക്കാനായാണ് പലാമു ജില്ലയിലെ വിശ്രംപൂരിൽ എത്തിയതെന്ന് അതിജീവിത പോലീസിനോട് പറഞ്ഞു. എന്നാൽ ചില കാരണങ്ങളാൽ ആ പരിപാടി നടന്നില്ല. തുടർന്ന് തന്‍റെ സഹപ്രവർത്തകർക്കൊപ്പം ഹുസൈനാബാദിലെ മറ്റൊരു ചടങ്ങിനായി പുറപ്പെട്ടു. യാത്രാമധ്യേ, പ്രതികൾ ലഹരി പദാർത്ഥം നൽകിയെന്നും തുടർന്ന് കാറിൽ വെച്ച് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പോലീസ് പറയുന്നു. യുവതിയെ റോഡരികിൽ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും വിശ്രംപൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാകേഷ് സിംഗ് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.