മുംബൈ : ഒന്നര പതിറ്റാണ്ടായി മുംബൈ പോലീസ് തേടുന്ന അധോലോക നേതാവ് സുരേഷ് പൂജാരി ഫിലിപ്പീൻസിൽ അറസ്റ്റിൽ. 2015 ൽ ഇന്റർ പോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെ തുടർന്നാണ് അറസ്റ്റ്.
ആദ്യം ചോട്ടാ രാജനും പിന്നീട് രവി പൂജാരിക്കും ഒപ്പമായിരുന്ന സുരേഷ് 2011 ൽ സ്വന്തമായി അധോലോക സംഘമുണ്ടാക്കി വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടി വരുകയായിരുന്നു.
സുരേഷ് പുരി, സതീഷ് പൈ തുടങ്ങിയ വ്യാജ പേരുകളിൽ വ്യാജ പാസ്പോർട്ടുകളിലാണ് ഇയാൾ വിദേശത്ത് കഴിഞ്ഞത്. സ്വന്തമായി സംഘമുണ്ടാക്കിയെങ്കിലും രവി പൂജാരിയുമായി ബന്ധം തുടർന്നിരുന്നതായി പോലിസ് പറഞ്ഞു. 2013 ൽ മുംബൈയിൽ തിരിച്ചെത്തിയ സുരേഷ് മൂന്നു ദിവസത്തിനകം വ്യാജ പാസ്പോർട്ടിൽ തിരിച്ചു പോകുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ നടന്നു വരികയാണെന്നും പോലിസ് കൂട്ടിച്ചേർത്തു.