കൊല്ലം : ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി എട്ടുകിലോ കഞ്ചാവ് എക്സൈസ് പിടികൂടി. കഞ്ചാവ് വിൽപ്പന സംഘത്തിൽപ്പെട്ട ആറു പേരാണ് അറസ്റ്റിലായത്. പുതുവർഷം പ്രമാണിച്ച് വിവിധസ്ഥലങ്ങളിൽ ചില്ലറ വില്പന നടത്തുന്നതിനുവേണ്ടി കഞ്ചാവ് എത്തിച്ചു നൽകുന്ന വിതരണ ശൃംഖലയിലെ കണ്ണികളാണ് എക്സൈസിന്‍റെ പിടിയിലായത്. ചടയമംഗലത്ത് എംസി റോഡിൽ പെൻഷനേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്തു നിന്ന് വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിൽ എത്തിയ തിരുവനന്തപുരം തൈക്കാട് സ്വദേശി അഖിൽ ഉദയ്, തിരുവനന്തപുരം മണക്കാട് സ്വദേശി അജികുട്ടൻ എന്നിവർ മൂന്നര കിലോ കഞ്ചാവുമായി പിടിയിലാവുകയായിരുന്നു.
ഇതിനു തൊട്ടുപിന്നാലെ ആയുർ പാലത്തിനുസമീപം മഞ്ഞപ്പാറ റൂട്ടിൽ കൈമാറ്റം ചെയ്യാൻ വേണ്ടി ഒരു കിലോയും 300 ഗ്രാം തൂക്കമുള്ള കഞ്ചാവുമായി കാത്തുനിന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ആയിട്ടുള്ള തെന്മല സ്വദേശി വിഷ്ണുവും അറസ്റ്റിലായി. വിഷ്ണു തെന്മല എസ്ഐയെയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിലെ പ്രതിയാണ്.ഇതിനു പുറമേ പതിനാറോളം ക്രിമിനൽ കേസുകളിലും പ്രതിയാണ് വിഷ്ണു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ നൗഷാദിൻ്റെ നേതൃത്വത്തിൽ മയ്യനാട് നടത്തിയ പരിശോധനയിലാണ് കാറിൽ മൂന്നു കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റിലായത്. അറസ്റ്റിലായ സുരേഷ്, ജോയ് ജോസഫ്, സന്തോഷ് എന്നിവരെ റിമാൻഡ് ചെയ്തു.