പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂരിലെ കിൻഫ്ര പാർക്കിൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന് അനുമതി നൽകിയത് ജനങ്ങളോടുള്ള കൊടും ചതിയാണെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതും പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനത്തിന് തിരിച്ചടിയാവുന്നതുമായ ഈ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ല. ഈ പ്ലാന്റ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരാളെയും ഈ സ്ഥലത്ത് കാലുകുത്താൻ അനുവദിക്കില്ല എന്ന് മാത്രമല്ല ജനങ്ങളോടൊപ്പം നിന്ന് അതിശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഭക്ഷ്യ സംസ്കരണ ഫാക്ടറികളാണ് അവിടെ പ്രവർത്തിക്കുന്നത്. അതിനു സമീപം ഈ മാലിന്യസംസ്കരണ പ്ലാൻറ് വന്നാൽ ഇതെല്ലാം അടച്ചു പൂട്ടേണ്ടി വരും. ഇന്ത്യയൊട്ടാകെ വിപണനം ചെയ്യുന്ന വലിയ രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളുണ്ട്. അവരുടെ ഉത്പന്നങ്ങൾ അന്നന്ന് വാങ്ങിപോയില്ലെങ്കിൽ കമ്പനികളെല്ലാം അടച്ചു പൂട്ടേണ്ടി വരും എന്ന് മാത്രമല്ല ഈ പ്രദേശങ്ങൾ എല്ലാം തന്നെ മാലിന്യ കൂമ്പാരമായി മാറും.
ഈ കേരളത്തിൽ എമ്പാടുമുള്ള മാലിന്യം ഇളമണ്ണൂരിലെ ജനങ്ങളുടെ മേൽകെട്ടിവയ്ക്കണമെന്ന് ആർക്കാണ് നിർബന്ധം. ഇതിന് അനുമതി കൊടുത്ത ഗവൺമെന്റ് ഇവിടുത്തെ ജനങ്ങളോടും നാടിനോടും ചെയ്ത കൊടിയ വഞ്ചനയാണിത്. ഫെബ്രുവരി 25നാണ് സ്റ്റേറ്റ് ലെവൽ എൻവയോൺമെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് അതോറിറ്റി (SEIAA) പ്ലാന്റിന് പരിസ്ഥിതി അനുമതി നൽകിയത്. എനാദിമംഗലത്തെ കിൻഫ്ര പാർക്ക് ഒരു ഫുഡ് പാർക്കായി ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പ്ലാസ്റ്റിക്, കയർ വ്യവസായങ്ങൾകൂടി ഇവിടെ തുടങ്ങി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തോടെ പ്രവർത്തിക്കുന്ന നിരവധി ഫുഡ് പ്രോസസിങ് യൂണിറ്റുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. ഇത്തരത്തിലുള്ള ഫുഡ് പ്രോസസിങ് യൂണിറ്റുകളിൽ നിന്ന് 100 മീറ്റർ അകലം മാത്രം പാലിച്ചാണ് ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു. ഇതു ഭക്ഷ്യസുരക്ഷക്കും ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ്.
കിണറുകൾ, അരുവികൾ, തോടുകൾ, കുളങ്ങൾ എന്നിവ അടക്കം നിരവധി ശുദ്ധജലസ്രോതസുകൾ ഈ പ്ലാന്റിന് സമീപത്തായുണ്ട്. ഗ്രാമത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്താണ് ഈ പ്ലാന്റ് നിർമിക്കുന്നത്, അതിനാൽതന്നെ ജല-വായു മലിനീകരണ സാധ്യത വളരെ കൂടുതലാണ്. പ്ലാന്റിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ ഏഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, രജിസ്ട്രേഷൻ ഓഫീസ്, ബാങ്കുകൾ, നാല് ആരാധനാലയങ്ങൾ തുടങ്ങി ജനജീവിതത്തിന് അത്യാവശ്യമായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഹൈദരാബാദിലെ പ്രഗതി ലാബ്‌സിന്റെ പാരിസ്ഥിതിക പഠനത്തെ അടിസ്ഥാനമാക്കി നടത്തിയ പബ്ലിക് ഹീയറിംഗിൽ നാട്ടുകാർ അതിനെ ശാസ്ത്രീയമല്ലാത്തതെന്നു പറഞ്ഞു തള്ളിക്കളഞ്ഞിരുന്നു. പലതവണ ശക്തമായ എതിർപ്പ് ഉയർത്തിയെങ്കിലും സർക്കാർ അതൊന്നും കണക്കിലെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്ലാന്റിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന മാലിന്യസംസ്കരണ പ്ലാന്റ് ഇളമണ്ണൂരിൽ തുടങ്ങാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എംപി പറഞ്ഞു.