തിരുവനന്തപുരം : വിമാനത്താവള സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ ലോക്കറിൽ നിന്ന് കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകി.
കേസിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടും പരിശോധനാ വിഷയമായി വരും. സ്വപ്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ശിവശങ്കർ മൊഴി നൽകിയിരുന്നു. ഇടക്കാലത്ത് താനും സഹായിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. ലോക്കറിൽ കോടികൾ സൂക്ഷിച്ചിരുന്ന സ്വപ്ന എന്തിനാണ് ശിവ ശങ്കറിൽ നിന്ന് പണം കൈപ്പറ്റിയതെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.