കൊച്ചി : സ്വർണ കള്ളക്കടത്തു കേസിൽ മൂന്ന് പ്രതികളെകൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കൂടുതൽ പ്രതികളെ സംബന്ധിച്ച് ഇവരിൽ നിന്നും സൂചനകള്‍ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നുമാണ് വിവരം.
ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ ജലാൽ നാടകീയമായാണ് ഇന്നലെ കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് ബന്ധമുണ്ട്. ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാർ കണ്ടെത്തിയിരുന്നു. ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി റജിസ്ട്രഷനിലുള്ള കാർ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. കാറിൽ സ്വർണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്.