തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണവ്യാപാരം. ഒരു പവൻ സ്വർണത്തിന്റെ വില 57000 കടന്നു. പവന് 360 രൂപ വർധിച്ച് 5,7120 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയായി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വില 2700 ഡോളർ കടന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5900 രൂപയാണ്. വെള്ളി വില ഗ്രാമിന് 98 രൂപയാണ്. ഈ മാസം ആദ്യം മുതൽ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഒക്ടോബർ ഒന്നിന് 56,400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 56,960 രൂപയായിരുന്നു ഒക്ടോബർ നാലിലെ വില.
ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 5, 6, 12,13, 14 തീയതികളിൽ 56,960 രൂപയിലാരുന്നു സ്വർണവ്യാപാരം. എന്നാൽ ഇന്ന് വില ഉയർന്നതോടെ ഇതായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ആഗോളവിപണിയുടെ ചുവട് പിടിച്ച് സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. നിലവിൽ നടക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു.