ഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം.
സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്നാണ് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കിയത്. പൂജ പ്രവേശനം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ഈ നടപടി. വിവാദപരമായ ആരോപണങ്ങള്‍ പൂജ ഖേഡ്കര്‍ നേരിട്ടതിനെ തുടര്‍ന്നാണ് ഒടുവിൽ ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍ ഐഎഎസിൽ നിന്ന് പൂജയെ പുറത്താക്കികൊണ്ടുള്ള കര്‍ശന നടപടിയെടുത്തത്. സിവിൽ സര്‍വീസസ് പരീക്ഷയെഴുതിയത് ചട്ടം മറികടന്നുകൊണ്ട് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ യുപിഎസ്‍സി പൂജയെ അയോഗ്യയാക്കികൊണ്ട് നടപടിയെടുത്തിരുന്നു. കൂടാതെ കമ്മീഷന്റെ പരീക്ഷകളിൽ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തുകയും നടപടിക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു. ഈ നടപടിക്ക് പിന്നാലെയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഐഎഎസിൽ നിന്ന് പുറത്താക്കികൊണ്ട് നടപടിയെടുത്തത്.പുനെയിലെ സബ്കളക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വലിയ വാർത്തയായതിനെ തുടർന്നാണ് സംഭവങ്ങൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ചും സംശയങ്ങളുയർന്നു. തുടർന്ന് വ്യാജ വൈകല്യ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് അർഹമായതിലും കൂടുതൽ തവണ പൂജ യുപിഎസ്സി പരീക്ഷ എഴുതിയത് എന്ന് കണ്ടെത്തി.841-ാം റാങ്കാണ് യുപിഎസ്‍സി പരീക്ഷയിൽ ഇവർക്ക് ലഭിച്ചത്. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, അതോടൊപ്പം താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ ഇവർ തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചതും സ്വകാര്യ കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡ് സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.