ചെന്നൈ: അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു. ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും. അറ്റോർണി ജനറലിന്‍റെ നിയമോപദേശം തേടിയെന്ന് ഗവർണർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചായിരുന്നു തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി.കഴിഞ്ഞ ദിവസമാണ് റെയ്ഡിന് പിന്നാലെ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
ഇതോടെ, ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ നിലനിർത്തുകയായിരുന്നു. എന്നാൽ, വകുപ്പില്ലാതെയാണെങ്കിലും സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്നായിരുന്നു ഗവർണറുടെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കിയുള്ള അസാധാരണ നടപടി ഗവർണർ സ്വീകരിക്കുകയായിരുന്നു.