പത്തനംതിട്ട : ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിൻ അരവണ നീക്കം ചെയ്യാൻ സർക്കാർ അനുമതി നൽകി. രണ്ടു വർഷത്തിലധികമായി ശബരിമല മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരവണ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി. 1.16 കോടി രൂപയാണ് ദേവസ്വം ബോർഡ് ഇതിനായി ചെലവഴിക്കുക. ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അരവണ ശബരിമലയിൽ നിന്ന് നീക്കം ചെയ്യുന്നത്. 2021-22 കാലയളവിലാണ് അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്.
ഇതേതുടർന്ന് അരവണ വിൽപ്പന നടത്താതെ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കേസ് സുപ്രീംകോടതിവരെ എത്തുകയും അരവണയുടെ സാമ്പിൾ വീണ്ടും പരിശോധിക്കുകയും ചെയ്തു. അരവണയിൽ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞിരുന്നു. പഴകിയ അരവണ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് ശബരിമലയിൽ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് പദ്ധതി തയ്യാറാക്കിയെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. ഇതോടെ അരവണ ശബരിമലയ്ക്ക് പുറത്തെത്തിച്ച് നശിപ്പിക്കാൻ ദേവസ്വം ബോർഡ് നിർബന്ധിതമായി.