കോയമ്പത്തൂർ : പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ മർദിക്കുകയും വായിൽ ബിസ്കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ അമ്മൂമ്മയെ പോലീസ് അറസ്റ്റുചെയ്തു. കോയമ്പത്തൂർ ആർ.എസ് പുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് അറസ്റ്റുചെയ്തു.
ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകൾ നന്ദിനിയുടെ രണ്ടാമത്തെ മകനായ ഒരുവയസ്സുള്ള ദുർഗേഷാണ് ശ്വാസംമുട്ടി മരിച്ചത്. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലിൽ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് തൊട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മർദിച്ചതിന്റെ പാടുകൾ കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്തതിൽ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി അറിയിച്ചിരുന്നു. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
കുട്ടിക്ക് താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തിൽ തുടർച്ചയായ അസ്വസ്ഥത നാഗലക്ഷ്മി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഇത്തരത്തിൽ കുട്ടി വായിലെന്തോ ഇട്ടതോടെ ക്ഷോഭത്തിൽ ബിസ്കറ്റ് കവർ കുട്ടിയുടെ വായിൽ തിരുകി. പിന്നീട് തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഇവർ മറ്റുജോലികളിലേർപ്പെട്ടു. വായിൽ കുടുങ്ങിയ പേപ്പറാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.