സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, വാണിജ്യ ആവശ്യം ലക്ഷ്യമിട്ട് വയനാടന്‍ വനമേഖലയില്‍ കൂട്ടത്തോടെ വളര്‍ത്തുന്ന കാലികളുടെ തീറ്റതേടല്‍ തടയുന്നതിന് വനംവകുപ്പ് തയ്യാറെടുക്കുന്നു. ഇറച്ചി ആവശ്യം ലക്ഷ്യമിട്ട് പോത്തുകളെയും കാളകളെയും കൂട്ടത്തോടെ വളര്‍ത്തുന്നവര്‍ ഇവയുടെ പരിപാലനം ഏല്‍പ്പിച്ചിരിക്കുന്നത് ആദിവാസികള്‍ അടക്കമുള്ള നിര്‍ധനരെയാണ്. എന്നാല്‍ മേയ്ക്കുന്നതിന് കൂലി മാത്രം നല്‍കി വന്‍ലാഭമാണ് കച്ചവടക്കാര്‍ ഉണ്ടാക്കുന്നത്.
വനപ്രദേശങ്ങളില്‍ കൂട്ടത്തോടെ മേഞ്ഞ് വേനല്‍ക്കാലത്ത് പോലും പച്ചപ്പുല്ല് ഭക്ഷിക്കുന്നതിനാല്‍ മാന്‍, ആന, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് തീറ്റ കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കഴിഞ്ഞദിവസം ബത്തേരി ഐ.ബിയില്‍ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കാലിമേയ്ക്കല്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.
വയനാട് വന്യജീവി സങ്കേതത്തില്‍ മേയുന്ന വാണിജ്യ ആവശ്യങ്ങള്‍ക്ക് എത്തിച്ച കാലികളെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ ‘ജിയോ ടാഗിങ്’ എന്ന സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ ആണ് തീരുമാനം. സങ്കേതത്തില്‍ മേയുന്ന കാലികളില്‍ ഭൂരിഭാഗത്തിന്റെയും ഉടമകള്‍ പുറമേ നിന്നുള്ളവരാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏപ്രില്‍ അവസാനത്തോടെ മുഴുവന്‍ കന്നുകാലികള്‍ക്കും ജിയോ ടാഗിങ് നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന കാര്യം മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വനത്തിലെ സെറ്റില്‍മെന്റുകളിലും വനാതിര്‍ത്തികളിലുമുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തം ഉടമസ്ഥതയിലല്ലാത്ത കന്നുകാലികളെ വളര്‍ത്തുന്നതും കാട്ടിനുള്ളില്‍ മേയാന്‍ വിടുന്നതും തടയാന്‍ നിര്‍ദേശം നല്‍കുമെന്ന് പട്ടികവര്‍ഗ വകുപ്പ് അധികൃതരും പറഞ്ഞു. ഇതര ജില്ലകളില്‍ നിന്നുള്ളവരടക്കം തദ്ദേശവാസികള്‍ക്ക് കാലികളെ മേയ്ക്കുന്നതിനായി കൈമാറി വന്‍തുക ലാഭമുണ്ടാക്കുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു.