മലപ്പുറം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. പിന്നാലെ ബാസിതിനെ പോലീസ് മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ പിഎയുടെ പേരു പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നും ഹരിദാസൻ പറഞ്ഞു. നിയമന കോഴ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ബാസിത്തെന്ന് പോലീസ് ഇപ്പോൾ പറയുന്നുണ്ട്. ബാസിത്തിനെ നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. മഞ്ചേരിയിൽ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് ഇന്ന് പിടികൂടിയത്.
നാളെ ഹരിദാസനുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ബാസിത്ത് ഭീഷണിപ്പെടുത്തിയാണ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി പറയിപ്പിച്ചതെന്ന് ഹരിദാസൻ പോലീസിനോട് പറഞ്ഞു. മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നുവെന്നും ഒരു ലക്ഷം രൂപ ബാസിത്തിന് നൽകി. മന്ത്രിയുടെ ഓഫീസിൽ നൽകാൻ തയ്യാറാക്കിയ പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയത് ബാസിതിന്റെ സമ്മർദ്ദത്തെ തുടർന്നാണ്. മന്ത്രിയുടെ ഓഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസൻ പോലീസിനോട് പറഞ്ഞു.