തിരുവനന്തപുരം: സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടികളെ പരിചരിക്കാൻ പ്രത്യേക സംവിധാനം വേണം. കുട്ടികളെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാൻ സ്‌നേഹപൂർണമായ പരിചരണം ഒരുക്കണം. സ്ത്രീകൾക്കും പ്രത്യേകം പരിചരണമൊരുക്കണം. മതിയായ വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഡിഅഡിക്ഷൻ സെന്ററുകളുടെ അവലോകന യോഗത്തിലാണ് മന്ത്രി നർദേശം നൽകിയത്. എല്ലാ ഡിഅഡിക്ഷൻ സെന്ററുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. എല്ലാ കേന്ദ്രങ്ങളിലും അംഗീകൃത യോഗ്യതയുള്ളവരെ മാത്രം ചികിത്സയ്ക്കായി നിയോഗിക്കണം. പരിശീലനം സിദ്ധിച്ചവരാകണം ഡിഅഡിക്ഷൺ സെന്ററുകളിൽ പ്രവർത്തിക്കേണ്ടത്. 15 ദിവസത്തിനകം ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ട് നൽകും. കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച് എസ്.ഒ.പി. പുറത്തിറക്കും.
ഇത് കൂടാതെ ഓരോ സ്ഥാപനത്തിനും പ്രത്യേക പ്ലാൻ ഉണ്ടായിരിക്കണം. പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി സംസ്ഥാനത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ഡിഅഡിക്ഷൻ സെന്ററുകളുടെ ഡയറക്ടറി തയ്യാറാക്കും.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ 306 മാനസികാരോഗ്യ ക്ലിനിക്കുകളിൽ ലഹരി വിമോചന ചികിത്സ ലഭ്യമാണ്. ഇതിന് പുറമെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലെ സൈക്യാട്രി യൂണിറ്റുകളുടെ ഭാഗമായി ലഹരി വിമോചന ചികിത്സ ലഭ്യമാണ്.
ഇത് കൂടാതെ 15 വിമുക്തി ലഹരി വിമോചന കേന്ദ്രങ്ങളും പ്രധാന മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഡിഅഡിക്ഷൻ സെന്ററുകളുമുണ്ട്. പ്രാഥമികാരോഗ്യ തലത്തിലെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കാലോചിതമായ ശാസ്ത്രീയ പരിശീലനം നൽകും. താഴെത്തട്ടിലുള്ളവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആശാവർക്കർമാർക്കും അങ്കണവാടി പ്രവർത്തകർക്കും സ്‌കൂൾ കൗൺസിലർമാർക്കും പ്രത്യേക പരിശീലനം നൽകും. ഈ വർഷം ക്ലിനിക്കൽ സൈകോളജിസ്റ്റ് കോഴ്‌സ് ആരംഭിക്കാൻ നടപടി സ്വീകരിക്കും. ഇന്റേൺഷിപ്പ് പ്രോഗ്രാമും ആരംഭിക്കും. ലഹരി വിമോചന ചികിത്സയെ സംബന്ധിച്ചുള്ള സംശയങ്ങൾക്കും ടെലി കൗൺസലിംഗിനും ടെലിമനസ്സ് ടോൾ ഫ്രീ നമ്പറായ 14416 ന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, മെന്റൽ ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ, പ്രധാന ആശുപത്രികളിലേയും മെഡിക്കൽ കോളേജുകളിലേയും ഡിഅഡിക്ഷൻ കേന്ദ്രങ്ങളിലെ വിദഗ്ധ ഡോക്ടർമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.